അപകടം പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെ; മകള്‍ രക്ഷപ്പെട്ടു

Advertisement

കണ്ണൂർ: ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് വെന്തുമരിച്ചത് പ്രസവ വേദനയെ തുടര്‍ന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ. ആശുപത്രിയുടെ തൊട്ടടുത്തുവച്ചായിരുന്നു തീപിടിത്തം. മരിച്ച റീഷയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ കുറ്റ്യാട്ടൂരിലെ വീട്ടിൽ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് പോകുന്നതിനിടെ, ആശുപത്രിയുടെ 100 മീറ്റർ അകലെ വച്ചാണ് കാറിൽ തീപിടിച്ചത്.

മുൻസീറ്റിലിരുന്ന റീഷയും (26), ഭർത്താവ് കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശി പ്രജിത്തും (32) ആണ് മരിച്ചത്. കാറിന്റെ പിൻസീറ്റിലുണ്ടായിരുന്ന മകൾ ശ്രീപാർവതിയും റീഷയുടെ അച്ഛൻ വിശ്വനാഥൻ, അമ്മ ശോഭന, ഇളയമ്മ സജ്ന എന്നിവരും ഉടൻ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയതാണ് രക്ഷയായത്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടുറോഡിൽ കാർ കത്തുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാർ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അടുക്കാനാകാത്ത വിധം തീ ആളിക്കത്തുകയായിരുന്നു.

ഇന്നു രാവിലെ 10.40നാണ് അപകടമുണ്ടായത്. അപകടകാരണം കണ്ടെത്താൻ വിദഗ്ധ പരിശോധന വേണമെന്ന് കമ്മിഷണർ പറഞ്ഞു. ഫൊറൻസിക്, മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കാറിന് രണ്ടുവർഷത്തെ പഴക്കമുണ്ട്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് കണ്ണൂർ എസ്പി അറിയിച്ചു.

Advertisement