ബിബിസി ഡോക്യുമെന്ററി: പൂജപ്പുരയിൽ സംഘർഷം, 4 തവണ ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം: പൂജപ്പുരയിൽ ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദർശനത്തിനെതിരെ യുവമോർച്ച നടത്തിയ പ്രതിഷേധത്തിനിടെ സംഘർഷം. പൊലീസ് നാലുതവണ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി. അതേസമയം, ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഡോക്യുമെന്ററി പ്രദർശനം തുടങ്ങി. ജഗതി – പൂജപ്പുര റോഡിൽ വൻ ഗതാഗതക്കുരുക്ക്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള യുവജനസംഘടനകളുടെ നീക്കത്തെ സംസ്ഥാനമെങ്ങും യുവമോർച്ച പ്രവർത്തകർ പ്രതിരോധിച്ചിരുന്നു. തിരുവനന്തപുരം മാനവീയം വീഥിയിലേക്കു നടത്തിയ പ്രതിഷേധ പ്രകടനം സംഘർഷത്തിൽ കലാശിച്ചു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായതിനെത്തുടർന്ന് യുവമോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഡോക്യുമെന്ററിയുടെ പ്രദർശനം നടത്തിയിരുന്നു. കണ്ണൂർ സർവകലാശാല, കാസർകോഡ് കേന്ദ്ര സർവകലാശാല എന്നിവിടങ്ങളിലെ ഡോക്യുമെന്ററി പ്രദർശനത്തിന് അനുമതി നിഷേധിച്ചിരുന്നു. സംസ്ഥാന വ്യാപകമായി മോദിക്കെതിരെയുള്ള ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു.

Advertisement