ചിന്ത ജെറോമിന് ശമ്പള കുടിശിക അനുവദിച്ച് സർക്കാർ; 8.50 ലക്ഷം രൂപ ലഭിക്കും

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മിഷൻ ചെയർപഴ്സൺ ചിന്ത ജെറോമിന് മുൻകാല പ്രാബല്യത്തോടെ ശമ്പള കുടിശിക അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. കായിക യുവജനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറാണ് ഉത്തരവിറക്കിയത്. 2017 ജനുവരി ആറു മുതൽ 2018 മെയ് 26വരെയുള്ള കാലയളവിലെ ശമ്പള കുടിശികയായ 8.50 ലക്ഷം രൂപയാണ് ലഭിക്കുക.

ചിന്ത ജറോമിന്റെ അഭ്യർഥനയെ തുടർന്നാണ് കുടിശിക അനുവദിച്ചത്. 2016 ഒക്ടോബറിലാണ് ചിന്ത ജറോമിനെ യുവജന കമ്മിഷൻ ചെയർപഴ്സണായി നിയമിച്ചത്. സേവന വേതന വ്യവസ്ഥകളിൽ അന്തിമ തീരുമാനം കൈക്കൊള്ളുന്നതുവരെ 50,000 രൂപ അഡ്വാൻസ് ശമ്പളമായി നിശ്ചയിച്ചു. 2018 മെയ് മാസം ചെയർപഴ്സന്റെ ശമ്പളം ഒരു ലക്ഷം രൂപയാക്കി. 2016 ഒക്ടോബർ മാസം മുതൽ 2018 മെയ്‌ വരെയുള്ള ശമ്പളം ഒരു ലക്ഷം രൂപയായി പരിഗണിച്ച് കുടിശിക അനുവദിക്കണമെന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ചിന്ത ജറോം സർക്കാരിനോട് ആവശ്യപ്പെട്ടു. രണ്ടു തവണ ആവശ്യം തള്ളിയെങ്കിലും ഒടുവിൽ ധനകാര്യ വകുപ്പ് അംഗീകാരം നൽകി.

സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ചിന്ത ജെറോമിന് ശമ്പള കുടിശിക അനുവദിക്കാൻ ധനവകുപ്പ് അനുമതി കൊടുത്തത് വിവാദമായപ്പോൾ കുടിശിക വേണമെന്ന് താൻ സർക്കാരിനോട് ആവശ്യപ്പെട്ടില്ലെന്നായിരുന്നു ചിന്ത ജെറോം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഇത്രയും തുക ഒരുമിച്ച് കിട്ടിയാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകുമെന്നും ചിന്ത വ്യക്തമാക്കിയിരുന്നു.

Advertisement