അറസ്റ്റ് രാഷ്ട്രീയ പകപോക്കലെന്ന് ഫിറോസ്; തീക്കളിയെന്ന് പി.എം.എ.സലാം

കോഴിക്കോട്: സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട അറസ്റ്റിൽ പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. അറസ്റ്റ് രാഷട്രീയപകപോക്കലന്ന് ഫിറോസ് അറിയിച്ചു. സമരത്തെ സർക്കാർ അടിച്ചമർത്തുന്നെന്നും ശക്തമായി നേരിടുമെന്നും അദ്ദേഹം അറിയിച്ചു.

പി.കെ.ഫിറോസിന്റെ അറസ്റ്റ് തീക്കളിയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം അറിയിച്ചു. സമാധാനപരമായി സമരം ചെയ്ത യൂത്ത് ലീഗുകാരെ പൊലീസ് തല്ലിച്ചതച്ചു. പൊലീസ് നടപടിയെ ജനാധിപത്യപരമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

ജനവിരുദ്ധ നയങ്ങള്‍ കൈക്കൊള്ളുന്ന ഭരണകൂടങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കല്‍തുറുങ്കില്‍ അടക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജനാധിപത്യത്തില്‍ എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കുന്നത് ഫാഷിസ്റ്റ് ചെയ്തിയാണെന്നും തങ്ങള്‍ പറഞ്ഞു. ജനുവരി 18ന് തന്നെ അറസ്റ്റ് ചെയ്യപ്പെട്ട മുപ്പത്തോളം പ്രവര്‍ത്തകര്‍ ഇപ്പോഴും റിമാൻഡില്‍ തുടരുകയാണ്. ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയാണ് സര്‍ക്കാര്‍ കള്ളക്കേസ് എടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, ഫിറോസിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് കോഴിക്കോട്- കണ്ണൂർ ദേശീയപാത ഉപരോധിച്ചു. മിസ്ഹബ് കീഴരിയൂർ, ടി.പി.എം. ജിഷാൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഉപരോധം നടത്തിയത്. ഉപരോധിച്ചവരെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലാണ് തിരുവനന്തപുരം പാളയത്ത് വച്ച് ഫിറോസിനെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ്. കേസില്‍ ഒന്നാം പ്രതിയാണ് പി.കെ.ഫിറോസ്. മാര്‍ച്ചുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ 28 യൂത്ത് ലീഗ് നേതാക്കള്‍ റിമാന്‍ഡിലാണ്. ഈ മാസം 18നായിരുന്നു സർക്കാരിനെതിരെ യൂത്ത് ലീഗിന്റെ സെക്രട്ടേറിയറ്റ് മാർച്ച്.

Advertisement