വയനാട്ടിൽ കടുവയുടെ ആക്രമണത്തിന് ഇരയായ കർഷകൻ മരിച്ചു; കടുവയ്‌ക്കായി തിരച്ചിൽ

പടിഞ്ഞാറത്തറ: പുതുശേരിയില്‍ കടുവ ആക്രമിച്ചു പരുക്കേല്‍പിച്ച കര്‍ഷകന്‍ പള്ളിപ്പുറത്ത് സാലു (52) മരിച്ചു. ഇന്നു രാവിലെ 11 മണിയോടെയാണ് തൊണ്ടര്‍നാട് പുതുശേരിയില്‍ വീടിനടുത്ത് ഇറങ്ങിയ കടുവ സാലുവിനെ ആക്രമിച്ചത്. ഉടനെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. കാലിനു ഗുരുതര പരുക്കേറ്റ സാലുവിന് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ ഹൃദയാഘാതവുമുണ്ടായി.

അതിനിടെ, ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവ കര്‍ഷകന്റെ ജീവനെടുത്തതില്‍ പുതുശേരിയില്‍ നാട്ടുകാരുടെ ശക്തമായ പ്രതിഷധം. കടുവ ഇറങ്ങിയ വിവരം അറിഞ്ഞിട്ടും വനപാലകര്‍ സ്ഥലത്തെത്താന്‍ വൈകിയെന്നു നാട്ടുകാര്‍ പറയുന്നു. കാല്‍പാട് കണ്ട ഭാഗത്തു തിരച്ചില്‍ നടത്താതെ വനപാലകര്‍ തിരിച്ചുപോയി. കടുവയെ എത്രയും വേഗം കണ്ടെത്തി വെടിവച്ചുകൊല്ലണമെന്നും ഭീതി അകറ്റണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

അതേസമയം, കടുവയ്ക്കായുള്ള തിരച്ചിൽ തുടരുകയാണ്. കടുവയെ ഇതുവരെ പിടികൂടാനാകാത്ത സാഹചര്യത്തിൽ നാട്ടുകാർക്ക് ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്.

Advertisement