കേരളത്തിൽ സജീവമായി ഉണ്ടാകും; നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യം: തരൂർ

Advertisement

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന നൽകി ശശി തരൂർ എംപി. കേരളത്തിൽ പ്രവർത്തിക്കണമെന്ന് എല്ലാവരും ആവശ്യപ്പെടുന്നു. ഇവിടെ മത്സരിക്കാൻ താൽപര്യമുണ്ട്. ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവായുടെ ഉപദേശം ബഹുമാനത്തോടെ കേട്ടു. കേരളത്തിൽ സജീവമായി ഉണ്ടാകുമെന്നും മാധ്യമങ്ങളോടു തരൂർ പറഞ്ഞു.

‘‘തരൂർ തറവാടി നായരാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ നടത്തിയ പ്രയോഗത്തോട് പ്രതികരിക്കാനില്ല. അത് പറഞ്ഞവരോട് ചോദിക്കണം. ജാതിയും മതവുമെല്ലാം സ്വകാര്യമാണ്, കഴിവാണ് പ്രധാനം. എന്റെ മനസ്സിലോ പ്രവൃത്തിയിലോ ജാതിയില്ല. കേരളത്തിൽ 2026ലേ നിയമസഭാ തിരഞ്ഞെടുപ്പുണ്ടാകൂ. അതിനാൽ മുഖ്യമന്ത്രി സ്ഥാനാർഥിയാകുമോ എന്ന കാര്യത്തെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല’’– ശശി തരൂർ പറഞ്ഞു.

ഓർത്തഡോക്സ് സഭാ ആസ്ഥാനത്ത് എത്തിയ തരൂർ, കാതോലിക്കാ ബാവായുമായി ചർച്ച നടത്തി. കേരളത്തിലെ കോൺഗ്രസ് അപചയത്തിന്റെ വഴിയിലെന്നു കാതോലിക്കാ ബാവാ പറഞ്ഞു. കോൺഗ്രസ് തുടർച്ചയായി രണ്ടുതവണ പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നത് ഇതിന് തെളിവാണ്. കോൺഗ്രസിനെ ശക്തിപ്പെടുത്താൻ തരൂർ കേരളത്തിലേക്ക് വരണമെന്നാണ് ആഗ്രഹമെന്നും കാതോലിക്കാ ബാവാ പറഞ്ഞു

Advertisement