ഉൾവസ്ത്രത്തിൽ സ്വർണം: പ്രതിഫലം 60,000; ദുബായ് യാത്ര ഇന്റർവ്യൂവിനെന്ന പേരിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വർണവുമായി പിടിയിലായ 19 വയസ്സുകാരി ദുബായിലേക്ക് പോയത് ഇന്റർവ്യൂവിൽ പങ്കെടുക്കാനെന്ന പേരിൽ. ദുബായിൽ ആറു ദിവസത്തെ ഇന്റർവ്യൂവിൽ പങ്കെടുക്കാനുണ്ടെന്നാണ് കാസർകോട് സ്വദേശിയായ ഷഹല വീട്ടുകാരോടു പറഞ്ഞിരുന്നത്. സ്വർണക്കടത്ത് സംഘം അറുപതിനായിരം രൂപ ഷഹലയ്ക്കു പ്രതിഫലമായി നൽകിയെന്നും പൊലീസ് പറഞ്ഞു.

1886 ഗ്രാം സ്വർണം മിശ്രിത രൂപത്തിലാക്കി ഉൾവസ്ത്രത്തിനുള്ളിൽ തുന്നിച്ചേർത്താണ് ഷഹല വിമാനത്താവളത്തിന് പുറത്തെത്തിച്ചത്. മിശ്രിത രൂപത്തിലാക്കിയ സ്വർണം ഉൾവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കൈമാറിയതും സ്വർണക്കടത്ത് സംഘമാണെന്ന് പൊലീസ് പറഞ്ഞു. മൂന്നു ഭാഗങ്ങളാക്കിയാണ് സ്വർണം ഒളിപ്പിച്ചത്.

മലപ്പുറം എസ്പി എസ്.സുജിത് ദാസിന് ലഭിച്ച വിവരത്തെ തുടർന്ന് പൊലീസ് കാത്തിരുന്ന് പെൺകുട്ടിയെ പിടികൂടുകയായിരുന്നു. കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയശേഷമാണ് ഷഹല പൊലീസിന്റെ പിടിയിലായത്. 87–ാം തവണയാണ് കരിപ്പൂരിൽ കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയവരിൽനിന്നു പൊലീസ് സ്വർണം പിടിക്കുന്നത്.

Advertisement