അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസിനെതിരെ നിലവിൽ 5 കേസുകൾ

Advertisement

കൊച്ചി: വടക്കാഞ്ചേരിയിൽ ഒൻപതുപേരുടെ മരണത്തിന് ഇടയാക്കിയ ബസ് അപടത്തിന് കാരണമായ അസുരബസ് തുടർച്ചയായി നിയമലംഘനം നടത്തിയിട്ടുണ്ടെന്ന് രേഖകൾ. അപകടത്തിൽപ്പെട്ട അസുര എന്ന പേരിലുള്ള ടൂറിസ്റ്റ് ബസ് ബ്ലാക്ക് ലിസ്റ്റിൽപ്പെട്ട വാഹനമാണ് എന്നാണ് മോട്ടോർവാഹന വകുപ്പിൻറെ രേഖകൾ തന്നെ പറയുന്നത്. വാഹനത്തിനെതിരെ നിലവിൽ അഞ്ച് കേസുകളുണ്ടെന്നാണ് രേഖകൾ പറയുന്നത്.

കോട്ടയം ആർടിഒയുടെ കീഴിലാണ് ബസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിയമവിരുദ്ധമായി കളേർഡ് ലൈറ്റുകൾ മുന്നിലും അകത്തും സ്ഥാപിച്ചു, നിയമവിരുദ്ധമായി എയർ ഹോൺ സ്ഥാപിച്ചു. നിയമം ലംഘനം നടത്തി വാഹനമോടിച്ചു ഇങ്ങനെയാണ് കേസുകൾ എന്നാണ് മോട്ടോർ വാഹന വകുപ്പ് രേഖകൾ പറയുന്നത്. ബ്ലാക് ലിസ്റ്റിൽ പെടുത്തിയാലും സർവീസ് നടത്തുന്നതിന് തടസമില്ലെന്ന് മോട്ടോർ വാഹനവകുപ്പ് പറയുന്നത്.

അതേ സമയം അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നതാണ് അപകട കാരണമെന്ന് ഗതാഗത മന്ത്രി ആൻറണി രാജു പറഞ്ഞു. അമിത വേഗതയിലെത്തിയ ബസ് കാറിനെ മറികടക്കവേയാണ് അപകടം സംഭവിച്ചത്. ഈ സമയം ടൂറിസ്റ്റ് ബസ് മണിക്കൂറിൽ 97.2 കിലോമീറ്റർ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നത് എന്നാണ് മന്ത്രി അറിയിച്ചത്. യാത്രയുടെ വിവരങ്ങൾ ഗതാഗത വകുപ്പിനെ മുൻ കൂട്ടി അറിയിച്ചില്ലെന്നതിലൂടെ സ്കൂൾ അധികൃതർക്കും വീഴ്ച പറ്റിയെന്നും മന്ത്രി പറഞ്ഞു.

അതിമ വേഗതയിൽ പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് വാളയാർ വടക്കാഞ്ചേരി മേഖലയിലെ അഞ്ചുമൂർത്തി മംഗലത്ത് കൊല്ലത്തറ ബസ് സ്റ്റാൻറിന് സമീപത്ത് വച്ച് കാറിനെ മറികടക്കാൻ ശ്രമിക്കവേയാണ് കെഎസ്ആർടിസി ബസിൻറെ പിന്നിലിടിച്ചത്. ബസ് അമിതവേഗതയിലാണെന്ന് സ്ഥലം സന്ദർശിച്ച എംവിഡി ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. അപകടം നടന്ന സ്ഥലത്ത് മോട്ടോർ വെഹിക്കിൾ സംഘം പരിശോധന നടത്തുകയാണ്. അപകട സമയം ചാറ്റൽ മഴ പെയ്തിരുന്നത് അപകടത്തിൻറെ വ്യാപ്തി കൂട്ടി.

അപകടത്തിന് കാരണം സ്കൂൾ കുട്ടികളുമായി പോയ ടൂറിസ്റ്റ് ബസിൻറെ അമിത വേഗമാണെന്ന് ദൃക്സാക്ഷികളും പറയുന്നു. അമിത വേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിൻറെ പുറകിലിടിച്ച ശേഷം തലകീഴായി മറിഞ്ഞു. ഇടിച്ചയുടെ ആഘാതത്തിൽ നിരങ്ങി നീങ്ങിയ ബസ് ചതുപ്പിലേക്ക് മറിഞ്ഞു. വരുന്ന വഴി മറ്റ് വാഹനങ്ങളേയും മറികടന്നാണ് ടൂറിസ്റ്റ് ബസ് പാഞ്ഞെത്തിയതെന്നും ദൃക്സാക്ഷികൾ പറയുന്നു. ഇടിയുടെ ആഘാതത്തിൽ കെഎസ്ആർടിസി ബസിൻറെ ഒരു ഭാഗം ടൂറിസ്റ്റ് ബസിനുളളിലായി.

ഇതിനിടെ ബസ് ഡ്രൈവർക്കെതിരെ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന വിദ്യാർത്ഥികളുടെ അച്ഛനമ്മമാർ രംഗത്തെത്തി. വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ബസ് വേളാങ്കണ്ണി യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെയാണ് സ്കൂളിൻറെ ഓട്ടം ഏറ്റെടുത്തതെന്ന് ഒരു വിദ്യാർഥിയുടെ പിതാവ് പറഞ്ഞു. വിയർത്ത് ക്ഷീണിതനായാണ് ഡ്രൈവറെ ബസിൽ കണ്ടത്. സംശയം തോന്നി ചോദിച്ചപ്പോൾ ശ്രദ്ധിച്ച് പോകാമെന്നും ഭയക്കേണ്ടെന്നും ബസിൽ രണ്ട് ഡ്രൈവർ ഉണ്ടെന്നും വിനോദയാത്ര സംഘത്തിലെ വിദ്യാർത്ഥിയുടെ അമ്മയായ ഷാൻറിയോട് ഡ്രൈവർ പറഞ്ഞിരുന്നതായും റിപ്പോർട്ടുണ്ട്.

Advertisement