കേരള വിസി നിയമനം: സെനറ്റ് യോ​ഗം ഉടൻ ചേരുമെന്ന് റിപ്പോർട്ട്

Advertisement

തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഗവർണർക്ക് വഴങ്ങി വിസി ഡോ.വി.പി.മഹാദേവൻ പിള്ള. വൈസ് ചാൻസലറെ നിയമിക്കുന്നതിനുള്ള സേർച് കമ്മിറ്റി പ്രതിനിധിയെ നിർദേശിക്കുന്നതിനായി സെനറ്റ് യോഗം ഉടൻ വിളിച്ചുചേർക്കും. സെനറ്റ് പേരു നൽകാത്തതിനാൽ ഗവർണർ രണ്ടംഗ സമിതിയെ നിയോഗിച്ചിരുന്നു. സെനറ്റ് വിളിച്ചു ചേർക്കാൻ മൂന്നു തവണ ആവശ്യപ്പെട്ട ശേഷമായിരുന്നു ഇത്.

വിസി നിയമനത്തിനു ഗവർണർ രണ്ടംഗ സേർച് കമ്മിറ്റി രൂപീകരിച്ചതു ചട്ട വിരുദ്ധമാണെന്ന് വിസി കുറ്റപ്പെടുത്തിയിരുന്നു. ഗവർണറുടെ നടപടി പിൻവലിക്കണമെന്ന സെനറ്റ് പ്രമേയത്തിനു മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് സെനറ്റ് യോഗം വിളിക്കാത്തതെന്ന് വിസി വിശദീകരിക്കുകയും ചെയ്തു.

സർവകലാശാലയുടെ നിലപാടിൽ മാറ്റമില്ലെന്നു സിൻഡിക്കറ്റ് യോഗത്തിനു ശേഷം വിസി ഡോ.വി.പി.മഹാദേവൻ പിള്ള ഗവർണറെ രേഖാമൂലം അറിയിച്ചു. സേർച് കമ്മിറ്റിയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകേണ്ടതിനാൽ ഗവർണറുടെ നിലപാടിലും മാറ്റമില്ലെന്ന് രാജ്ഭവൻ മറുപടിയും നൽകി.

ഒക്ടോബർ 24ന് വിസി വിരമിക്കുന്നതിനാൽ പകരക്കാരനെ കണ്ടെത്താനുള്ള നടപടി രാജ്ഭവൻ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. സേർച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധികളെ നിർദേശിക്കാൻ ജൂൺ 13ന് കേരള വിസിയോടും യുജിസി ചെയർമാനോടും ആവശ്യപ്പെട്ടിരുന്നു. യുജിസി ചെയർമാൻ ജൂലൈയിൽ പ്രതിനിധിയുടെ പേര് അറിയിച്ചു. സർവകലാശാല ജൂലൈ 15ന് പ്രത്യേക സെനറ്റ് യോഗം ചേർന്ന് ആസൂത്രണ ബോർഡ് വൈസ് ചെയർമാനെ പ്രതിനിധിയായി തിരഞ്ഞെടുത്തു. എന്നാൽ അദ്ദേഹം പിന്മാറി. പകരക്കാരനെ നൽകാൻ ഗവർണർ ആവശ്യപ്പെട്ടെങ്കിലും സർവകലാശാല തയാറായില്ല. ഇതോടെ, സെനറ്റ് പ്രതിനിധിയുടെ സ്ഥാനം ഒഴിച്ചിട്ടാണ് ഗവർണർ സേർച് കമ്മിറ്റി രൂപീകരിച്ചത്.

Advertisement