ഐഎൻഎസ് വിക്രാന്തിൻറെ അമരക്കാരൻ ഗുരുവായൂരിൽ, ഗജവീരന്മാർക്ക് സ്നേഹ സമ്മാനവും നൽകി

തൃശൂർ: ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനി കപ്പലായ ഐ എൻ എസ് വിക്രാന്തിൻറെ കമാണ്ടിങ്ങ് ഓഫീസർ കോമഡോർ വിദ്യാധർ ഹർകെയും കുടുംബാംഗങ്ങളും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. രാത്രി ഏഴരയോടെയാണ് അദ്ദേഹം ക്ഷേത്ര ദർശനം നടത്തിയത്.

ദർശന സായൂജ്യം നേടിയ അദ്ദേഹത്തിന് ഭഗവദ് പ്രസാദകിറ്റും നൽകി. വൈകുന്നേരം അഞ്ചേമുക്കാലോടെ ദേവസ്വം പുന്നത്തൂർ ആനക്കോട്ടയിലാണ് വിദ്യാധർ ഹർകെയും കുടുംബവും ആദ്യമെത്തിയത്. ഭാര്യ അൽകാ ഹർകെ, മകൾ മുക്ത എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ( ജീവ ധനം) പ്രമോദ് കളരിക്കൽ പൊന്നാടയണിയിച്ച് അദ്ദേഹത്തെ ആനക്കോട്ടയിലേക്ക് വരവേറ്റു. ദേവസ്വം ഗജവീരൻമാരായ രവി കൃഷ്ണയ്ക്കും അക്ഷയ് കൃഷ്ണയ്ക്കും അദ്ദേഹം നേന്ത്രപ്പഴം നൽകി. തുടർന്ന് അദ്ദേഹവും കുടുംബവും ആനക്കോട്ട നടന്നു കണ്ടു. ആനക്കോട്ടയുടെ ചരിത്രം അദ്ദേഹം ചോദിച്ചറിഞ്ഞു. ദേവസ്വത്തിൻറെ ഗജസമ്പത്തിനെക്കുറിച്ചും അന്വേഷിച്ചു. ഒരു മണിക്കൂറോളം ആനക്കോട്ടയിൽ ചെലവഴിച്ചു.

ആനക്കോട്ടയിൽ വരാൻ കഴിഞ്ഞതിലുള്ള അതിരില്ലാത്ത ആഹ്ളാദം പങ്കുവെച്ചും ജീവനക്കാർക്ക് നന്ദിയറിയിച്ചുമാണ് അദ്ദേഹവും കുടുംബവും മടങ്ങിയത്. അസി. മാനേജർ ലെജുമോൾ, ദേവസ്വം വെറ്ററിനറി സർജൻ ഡോ: ചാരുജിത്ത് നാരായണൻ, മറ്റ് ജീവനക്കാർ എന്നിവർ അദ്ദേഹത്തെ സ്വീകരിക്കാൻ എന്തിയിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബർ 2 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഐ എൻ എസ് വിക്രാന്ത് കൊച്ചിയിൽ വെച്ച് രാജ്യത്തിന് സമർപ്പിച്ചത്.

Advertisement