കരൾ മാറ്റിവെക്കാനായി ദാതാവിനെ കണ്ടെത്താൻ അപേക്ഷയുമായി നടൻ വിജയൻ കാരന്തൂർ

തിരുവനന്തപുരം: മലയാള സിനിമ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് വിജയൻ കാരന്തൂർ. വേഷം, ചന്ദ്രോത്സവം, വാസ്തവം, നസ്രാണി, പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, പരുന്ത്, സാൾട്ട് ആൻഡ് പെപ്പർ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച വിജയൻ കാരന്തൂർ ഇപ്പോൾ കരൾ രോഗബാധിതനായി ചികിത്സയിൽ കഴിയുകയാണ്.
മൂന്ന് മാസമായി രോഗം മൂർധന്യാവസ്ഥയിലാണെന്നും കരൾ മാറ്റിവെക്കലാണ് ഏകപോംവഴിയെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞു. ഒരു ദാതാവിനെ കണ്ടെത്താൻ സഹായിക്കണമെന്നും തന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരണമെന്നും അദ്ദേഹം അഭ്യർഥിക്കുന്നു.

വിവരം അറിഞ്ഞതിന് പിന്നാലെ സുഹൃത്തുക്കളും നാട്ടുകാരുമടക്കം നിരവധി പേരാണ് വിജയന്റെ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. സിനിമയ്ക്ക് പുറമെ നിരവധി നാടകങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സംവിധായകൻ, പരിശീലകൻ എന്നീ നിലകളിലും തൻറെ സാന്നിദ്ധ്യം അറിയിച്ച വിജയൻ 1973ൽ പുറത്തിറങ്ങിയ മരം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്.

പ്രിയപ്പെട്ടവരേ , കഴിഞ്ഞ അഞ്ചു വർഷമായി ഞാൻ ഗുരുതരമായ കരൾ രോഗത്താൽ ബുദ്ധിമുട്ടനുഭവിച്ചു വരികയാണ്. ചികിത്സക്കായി നല്ലൊരുതുക ചെലവിടേണ്ടിയും വന്നു. കഴിഞ്ഞ മൂന്നു മാസമായി രോഗം മൂർദ്ധന്യാവസ്ഥയിലാണ്. ലിവർ ട്രാൻസ് പ്ലാന്റേഷൻ മാത്രമാണ് ഏക പോംവഴി.

ഒരു കരൾ ദാതാവിനെ കണ്ടെത്തുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിൽ തട്ടി എന്റെ ശുഭാപ്തിവിശ്വാസം തകർന്നടിയുന്നു. ആയതിനാൽ ഇത് സ്വന്തം കാര്യമായെടുത്തു കൊണ്ടു ഒരു ദാതാവിനെ കണ്ടെത്താൻ എന്നെ സഹായിക്കുകയും, എന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരികയും ചെയ്യണമെന്ന് നിറകണ്ണുകളോടെ ഞാനപേക്ഷിക്കുന്നു ………..

Advertisement