കോഴിക്കോട് എൻഐടിയിലെ പൂർവ വിദ്യാർഥിയുടെ ആത്മഹത്യ: ഡയറക്ടർ അവധിയിലേക്ക്

കോഴിക്കോട്: എൻഐടി മേധാവി പ്രസാദ് കൃഷ്ണ അവധിയിൽ പ്രവേശിക്കുന്നു. കോഴിക്കോട് എൻഐടിയിലെ പൂർവ വിദ്യാർഥിയുടെ ആത്മഹത്യയ്ക്കു പിന്നാലെയാണ് ഡയറക്ടർ അവധിയെടുക്കുന്നത്. വിദ്യാർഥിയുടെ ആത്മഹത്യാക്കുറിപ്പിൽ ഡയറക്ടർക്കെതിരെ പരാമർശം ഉണ്ടായിരുന്നു. ഡയറക്ടർ അവധിയിൽ പ്രവേശിക്കുമ്പോൾ പ്രഫസർ പി.എസ്.സതീദേവിക്കാണ് പകരം ചുമതല.

കോഴിക്കോട് എൻഐടിയിലെ പൂർവ വിദ്യാർഥിയും പഞ്ചാബ് ഫഗ്വാരയിലെ ലവ്‌ലി പ്രഫഷനൽ യൂണിവേഴ്സിറ്റിയിലെ (എൽപിയു) വിദ്യാർഥിയുമായ ആഗിൻ എസ്.ദിലീപിനെ (ബാലു – 22) ചൊവ്വാഴ്ചയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എൽപിയുവിൽ ബാച്‌ലർ ഓഫ് ഡിസൈൻ ഒന്നാം വർഷ വിദ്യാർഥിയായിരുന്നു. രണ്ടാഴ്ച മുൻപാണ് ഇവിടെ പ്രവേശനം നേടിയത്.

2018ൽ കോഴിക്കോട് എൻഐടിയിൽ ബിടെക് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിന് പ്രവേശനം നേടിയ ആഗിൻ, പഠനം പാതിയിൽ ഉപേക്ഷിച്ചാണു എൽപിയുവിൽ ചേർന്നത്. എൻഐടിയിൽ ഒന്നാം വർഷത്തിന്റെ അവസാനം ആവശ്യമായ 24 ക്രെഡിറ്റുകൾ നേടാൻ ആഗിന് കഴിഞ്ഞില്ല. കോഴ്സ് നാലാം വർഷത്തിലെത്തിയിട്ടും ഒന്നാം വർഷത്തിൽ ആവശ്യമായ ക്രെഡിറ്റ് നേടാൻ കഴിയാതെ വന്നതോടെ ചട്ടപ്രകാരം വിദ്യാർഥിക്ക് കോഴ്സിൽ തുടരാനുള്ള അർഹത ഇല്ലാതാവുകയായിരുന്നു എന്നാണ് കോഴിക്കോട് എൻഐടി അധികൃതരുടെ ഭാഷ്യം.

Advertisement