കേരളതീരത്ത് ഇന്ധന സാന്നിധ്യം? പര്യവേഷണത്തിനൊരുങ്ങി അധികൃതർ

കൊല്ലം : കൊല്ലം തീരത്ത് ഇന്ധനസാന്നിധ്യം ഉള്ളതായി സൂചന. തീരത്ത് നിന്ന് 20 നോട്ടിക്കൽ മൈൽ ആഴക്കടലിൽ ഇന്ധന പര്യവേക്ഷണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി.

ഡൽഹി ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയുടെ നേതൃത്വത്തിലുള്ള പര്യവേഷണം രണ്ട് മാസത്തിനുള്ളിൽ ആരംഭിച്ചേക്കും. ദ്രവ, വാതക ഇന്ധനങ്ങളുടെ സാന്നിദ്ധ്യം തേടിയാണ് പര്യവേക്ഷണം. കൂറ്റൻ കപ്പലുകളും ടഗുകളും ഉപയോഗിച്ച് ഏകദേശം രണ്ട് മാസക്കാലം നീണ്ടുനിൽക്കുന്ന പര്യവേക്ഷണമാണ് ലക്ഷ്യമിടുന്നത്. കടലിന്റെ അടിത്തട്ട് കേന്ദ്രീകരിച്ചാണ് പഠനം. രണ്ട് വർഷം മുമ്പ് കൊല്ലം മുതൽ ആലപ്പുഴ വരെയുള്ള ഭാഗത്തെ ആഴക്കടലിൽ ഇന്ധന പര്യവേഷണം നടത്തിയിരുന്നു. ഇപ്പോൾ കൊല്ലം മുതൽ കന്യാകുമാരി വരെയുള്ള ഭാഗത്താണ് പര്യവേഷണം നടത്തുന്നത്. ഇവിടെ ഇന്ധന സാന്നിദ്ധ്യത്തിന് സാദ്ധ്യതയുണ്ടെന്ന നിഗമനത്തിലാണ് ഇപ്പോഴത്തെ നീക്കം.

പര്യവേഷണം നടത്തുന്ന കപ്പലിലും ടഗിലും ഇന്ധനം നിറയ്ക്കുന്നത് കൊല്ലം പോർട്ടിലാണ്. ഇന്ധനം, ജീവനക്കാർക്കുള്ള ഭക്ഷണം, കുടിവെള്ളം എന്നിവ സംഭരിക്കുന്നത് കൊല്ലം പോർട്ട് കേന്ദ്രീകരിച്ചായിരിക്കും. പര്യവേഷണത്തിന് നാവികസേനയുടെ പ്രത്യേക അനുമതി ലഭിച്ചിട്ടുണ്ട്. ഇന്ധന സാന്നിദ്ധ്യം സ്ഥിരീകരിച്ചാൽ കേന്ദ്ര സർക്കാരിന്റെ അനുമതിയോടെയായിരിക്കും ഖനനം ആരംഭിക്കുക. ഭീമമായ അളവിൽ ഇന്ധന സാന്നിദ്ധ്യം ഉണ്ടെങ്കിലേ ഖനനത്തിന് സാദ്ധ്യതയുള്ളു. പര്യവേഷണം 20 നോട്ടിക്കൽ മൈലിന് പുറത്തായതിനാൽ ഖനനം ആരംഭിച്ചാലും മത്സ്യബന്ധനത്തെ ബാധിക്കില്ല. വർഷങ്ങളോളം ഖനനത്തിന് സാദ്ധ്യതയുണ്ടെങ്കിൽ കൊല്ലം തുറമുഖം കേന്ദ്രീകരിച്ച് ഇന്ധന സംസ്കരണ കേന്ദ്രവും ആരംഭിച്ചേക്കും.

പര്യവേക്ഷണത്തിൽ ഇന്ധന സാന്നിദ്ധ്യം കണ്ടെത്തിയാൽ കൊല്ലം തുറമുഖത്തിന് വൻ നേട്ടമായിരിക്കും. കണ്ടെത്തുന്ന ഇന്ധനം ഖനനം ചെയ്ത് സംസ്കരണത്തിനായി കൊണ്ടുപോകുന്നത് കൊല്ലം പോർട്ട് കേന്ദ്രീകരിച്ചായിരിക്കും. ഇത് കൊല്ലം പോർട്ട് കേന്ദ്രീകരിച്ച് സ്ഥിരം ചരക്ക് നീക്കത്തിന് അവസരം ഒരുക്കും. പോർട്ട് കേന്ദ്രീകരിച്ച് കൂടുതൽ തൊഴിൽ അവസരങ്ങൾക്കും സാദ്ധ്യതയുണ്ട്.

Advertisement