വിഴിഞ്ഞം സമരം ശക്തിപ്പെടുത്താൻ പള്ളികളിൽ ഇടയലേഖനം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിൻറെ പശ്ചാത്തലത്തിൽ പ്രദേശത്ത് ഇന്ന് സംഘർഷ സാധ്യത. ഇത് വ്യക്തമാക്കി കളക്ടർ ഇന്നലെ തന്നെ നടപടികൾക്ക് ഉത്തരവിട്ടിരുന്നു.

സംഘർഷ സാധ്യതയുള്ളതിനാൽ വിഴിഞ്ഞം, കോവളം, ബാലരാമപുരം, തിരുവല്ലം, കാഞ്ഞിരംകുളം, നേമം പൊലീസ് സ്റ്റേഷൻ പരിധികളിൽ മദ്യവിൽപനശാലകളുടെ പ്രവർത്തനം നിരോധിച്ചതായും ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചിട്ടുണ്ട്. വിഴിഞ്ഞം സമരത്തിൻറെ ഭാഗമായി ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന ജനബോധനയാത്രയും ഇതിനെതിരെ പ്രദേശവാസികൾ നടത്തുന്ന ബൈക്ക് റാലിയും ക്രമസമാധാന പ്രശ്‌നങ്ങൾക്ക് കാരണമാകാമെന്നത് കണക്കിലെടുത്താണ് നിരോധനമെന്നാണ് അറിയിപ്പിൽ പറഞ്ഞിരുന്നത്.

അതേസമയം തിരുവനന്തപുരം ലത്തീൻ അതിരൂപത വിഴിഞ്ഞം സമരത്തിൽ സർക്കാരിനെതിരെ നിലപാട് കടുപ്പിക്കുകയാണ്. തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ ഇന്നും ആർച്ച് ബിഷപ്പിൻറെ സർക്കുലർ വായിച്ചു. തിരുവനന്തപുരത്ത് എത്തുന്ന ജനബോധന മാർച്ചിൽ കഴിയുന്നത്ര ആളുകളെ ഇടവകകളിൽ നിന്ന് പങ്കെടുപ്പിക്കണമെന്നാണ് സർക്കുലറിലെ ആഹ്വാനം. ഉന്നയിച്ച ആവശ്യങ്ങളിൽ ഒന്നിൽ പോലും സർക്കാർ കൃത്യമായ മറുപടിതന്നിട്ടില്ലെന്നും ആവശ്യങ്ങൾ നേടിയെടുക്കും വരെ സമരം തുടരണണെന്നും സർക്കുലറിലുണ്ട്. വിഴിഞ്ഞം സമരത്തിൽ തുടർച്ചയായ നാലാം ഞായറാഴ്ചയാണ് ആർച്ച് ബിഷപ്പിന്റെ സർക്കുലർ പള്ളികളിൽ വായിക്കുന്നത്.

അതേസമയം സമരത്തിനെതിരെ കേന്ദ്രസേനയെ നിയോഗിക്കാനുള്ള അദാനി ഗ്രൂപ്പിൻറെ ശ്രമങ്ങൾക്ക് സർക്കാർ ഒത്താശ ചെയ്യുന്നുവെന്നാണ് സമരസമിതിയുടെ ആരോപണം. പുനരധിവാസത്തിൻറെ ഭാഗമായി മുട്ടത്തറയിൽ നിർമിക്കുന്ന ഫ്ലാറ്റുകൾ സ്വീകാര്യമല്ലെന്നും പകരം മത്സ്യത്തൊഴിലാളികൾക്ക് സ്ഥലം പതിച്ചു നൽകണമെന്നും സമരസമിതി ആവശ്യപ്പെട്ടു. സമരത്തിൻറെ ഭാഗമായി മൂലമ്പള്ളിയിൽ നിന്നാരംഭിച്ച ജനബോധനയാത്ര ഇന്ന് വിഴിഞ്ഞത്ത് സമാപിക്കും. രാവിലെ എട്ട് മണിക്ക് അഞ്ചുതെങ്ങിൽ ജനബോധനയാത്ര എത്തും. തിരുവനന്തപുരത്തിൻറെ തീരപ്രദേശങ്ങളിൽ സ്വീകരണം നൽകാനാണ് തീരുമാനം. പ്രശാന്ത് ഭൂഷൺ തുറമുഖ വേദിയിലെ സമരവേദിയിൽ എത്തുമെന്നാണ് വ്യക്തമാകുന്നത്. തിങ്കളാഴ്ച മുതൽ 24 മണിക്കൂർ ഉപവാസ സമരവും തുടങ്ങുമെന്നും സമര സമിതി അറിയിച്ചിട്ടുണ്ട്. 21 ന് കൊച്ചി പോർട്ട് കേന്ദ്രീകരിച്ച് സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയൻറെ നേതൃത്വത്തിൽ സമരം ആരംഭിക്കും. മറ്റ് ഹർബറുകൾ കേന്ദ്രീകരിച്ചും സമരം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. സമരത്തെ സർക്കാർ ഗൗരവമായി കാണുന്നുണ്ട് എന്നാണ് മനസിലാകുന്നതെന്നും ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ. യൂജിൻ പെരേര അഭിപ്രായപ്പെട്ടു.

Advertisement