ഇരട്ട കുട്ടികൾക്ക് രണ്ട് അച്ഛൻമാർ: കേരളത്തിലും സംഭവിച്ചതായി റിപ്പോർട്ട്

Advertisement

കൊച്ചി: ഒരു യുവതിയ്ക്ക് ജനിച്ച ഇരട്ടക്കുട്ടികൾക്ക് രണ്ടു അച്ഛന്മാർ എന്ന ബ്രസീലിൽ നിന്നുള്ള വാർത്ത കണ്ട് അന്തം വിട്ടവരാണ് നമ്മൾ. എന്നാൽ സമാന സംഭവം നമ്മുടെ നാട്ടിലും നടന്നിട്ടുണ്ടെന്ന് റിപ്പോർട്ട്.

വിവാഹ മോചന കേസായിട്ടാണ് ഇരട്ടകളുടെ അച്ഛൻ സമീപിച്ചത്. പ്രവാസിയായ അദ്ദേഹം ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ നാട്ടിൽ വരും. ഭർത്താവും ഭാര്യയും വെളുത്ത നിറക്കാരാണ്. ഒരു തവണ അവധിക്കു വന്ന് ഒരു മാസം കഴിഞ്ഞ് തിരികെ പോയി ആഴ്ചകൾക്കകം സന്തോഷ വാർത്തയെത്തി. ഭാര്യ ഗർഭിണി, മാത്രമല്ല ഒന്നിനു പകരം രണ്ട് കുട്ടികൾ.

ഭാര്യ പ്രസവിച്ചപ്പോൾ കുഞ്ഞുങ്ങളെ കാണാൻ അയാൾ ഓടിയെത്തി. എന്നാൽ അവിടെ നിന്നാണ് കഥകൾ മാറി മറിയുന്നത്. ഒരു കുട്ടി വെളുത്ത് അച്ഛനമ്മമാരെ പോലെ, രണ്ടാമത്തെ കുട്ടിക്ക് കറുപ്പുനിറം. സംശയം അയാളുടെ മനസിലുടക്കി. വൈകാതെ ആ സംശയം വളർന്നു വലുതായി, ഒരു കുട്ടി തന്റേതല്ല എന്നു പിതാവ് പ്രഖ്യാപിക്കുന്നിടത്തു വരെ കാര്യങ്ങൾ എത്തി. മണ്ടത്തരം പറയല്ലേ, ഇരട്ട കുട്ടികൾക്ക് രണ്ട് അച്ഛന്മാരോ? മുതിർന്നവരും ചങ്ങാതിമാരുമെല്ലാം ഗുണദോഷിച്ചു. പക്ഷേ അദ്ദേഹം ഉറച്ചു നിന്നു. വിവാഹ മോചന കേസ് കൊടുത്തു.

ഇയാൾക്ക് സംശയരോഗമാണോ, മനഃശാസ്ത്രജ്ഞനെ കാണാൻ അയയ്ക്കണോ എന്നാണ് കേസ് പരിഗണിച്ച ജഡ്ജിക്ക് ആദ്യം തോന്നിയത്. വട്ട് പറയരുത് എന്ന് പ്രതിഭാഗം വക്കീൽ ആക്ഷേപിച്ചു. എന്നാൽ സംശയം തീർത്തിട്ടു കേസ് തള്ളാമെന്നു കരുതി ജഡ്ജി ഡിഎൻഎ ടെസ്റ്റിനു വിട്ടു. കേരളത്തിലെ പ്രമുഖ ബയോടെക്നോളജി ശാസ്ത്ര സ്ഥാപനത്തിലേക്ക് കുട്ടികളുടെയും ഹർജിക്കാരന്റെയും രക്ത സാംപിളുകൾ പോയി. പരിശോധനാ റിപ്പോർട്ട് സീൽ ചെയ്ത ഫയലിൽ ജ‍ഡ്ജിക്കു മാത്രം കാണാനായി എത്തി. റിപ്പോർട്ട് വായിച്ച ജഡ്ജി അന്തം വിട്ടു. രണ്ട് കുട്ടികൾക്ക് രണ്ട് അച്ഛൻമാരാണെന്നാണു റിപ്പോർട്ട്. വെളുത്ത കുട്ടിയുടെ അച്ഛൻ യുവതിയുടെ ഭർത്താവ് തന്നെ. മറ്റേ കുട്ടിയുടെ അച്ഛൻ മറ്റാരോ!! യുവതിയെ ജഡ്ജി ചേംബറിൽ വിളിച്ചു വരുത്തി കാര്യം അന്വേഷിച്ചു. ആദ്യമൊക്കെ യുവതി എല്ലാം നിഷേധിച്ചു. എന്നാൽ, സത്യം പറഞ്ഞില്ലെങ്കിൽ ഡിഎൻഎ പരിശോധനാ ഫലം പുറത്തു വിടേണ്ടി വരുമെന്നായപ്പോൾ എല്ലാം തുറന്നു പറ‍ഞ്ഞു.

ഒരേ ദിവസം മുക്കാൽ മണിക്കൂർ നേരത്തെ ഇടവേളയിൽ രണ്ട് ലൈംഗിക ബന്ധങ്ങൾ നടന്നതാണ് പ്രശ്നമായത്. ഒരാൾ ഭർത്താവ്. അദ്ദേഹം ഗൾഫിലേക്കു യാത്ര പറഞ്ഞു പുറപ്പെട്ടതിനു പിന്നാലെ കാമുകനുമായും യുവതി ബന്ധപ്പെട്ടു. അതാണു സംഭവിച്ചത്.

ഇരട്ടകൾക്ക് രണ്ട് വ്യത്യസ്ത ബയോളജിക്കൽ അച്ഛൻമാരുണ്ടാകുന്ന ജൈവശാസ്ത്ര പ്രതിഭാസം ആണിത്. പത്ത് ലക്ഷത്തിൽ ഒന്നു മാത്രമേ സംഭവിക്കാറുള്ളത്രെ. സ്ത്രീകൾക്ക് പ്രജനന പ്രക്രിയയുടെ ഭാഗമാണ് ആർത്തവവും അണ്ഡം (ഓവം) ഉണ്ടാകലും. ഇടത്തും വലത്തുമായി രണ്ട് അണ്ഡവാഹനി കുഴലുകളുണ്ടെങ്കിലും ഒന്നിൽ മാത്രമേ അണ്ഡം കാണൂ. ലൈംഗിക ബന്ധത്തിലൂടെ പുറത്തു വരുന്ന കോടിക്കണക്കിനു ബീജങ്ങളിലൊന്ന് ഈ അണ്ഡവുമായി യോജിക്കുന്നതോടെ പ്രജനനത്തിനു തുടക്കമായി. അത് ഭ്രൂണമായി വളരുന്നു.

അപൂർവമായി രണ്ട് അണ്ഡവാഹിനി കുഴലുകളിലും ഓരോ അണ്ഡം വീതം വരും. ആദ്യം ബന്ധപ്പെടുന്നയാളിന്റെ ബീജം ഒരു അണ്ഡവുമായി യോജിക്കുന്നു. രണ്ടാമത് ബന്ധപ്പെടുമ്പോൾ രണ്ടാമത്തെ അണ്ഡം ലൈവായി നിൽക്കുകയാണ്. അപ്പോഴും ബീജവുമായി യോജിച്ച്‌ ഭ്രൂണമായി മാറാം. അമ്മയുടെ ജനിതകം രണ്ടു കുട്ടികളിലും കാണും. പക്ഷേ അച്ഛന്റെ ജനിതകം വെവ്വേറെ. പ്ളാസന്റയും (മറുപിള്ള) വെവ്വേറെ.

കൊച്ചു കേരളത്തിലും അങ്ങ് വിശാല ബ്രസീലിലും ഇതു തന്നെയാണു സംഭവിച്ചത്. മനുഷ്യരിൽ ഇത് അപൂർവമാണെങ്കിലും നായ്ക്കളിലും പൂച്ചകളിലും പശുക്കളിലുമൊക്കെ സാധാരണമാണത്രെ. ലോകമാകെ ഇത്തരം 20 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിൽ നടന്ന സംഭവത്തിൽ, ഹർജിക്കാരനായ ഭർത്താവിന് കോടതി വിവാഹമോചനം നൽകി. കേസ് ക്ലോസ്ഡ്. ശാസ്ത്ര സ്ഥാപനത്തിലെ എത്തിക്സ് കമ്മിറ്റി ഈ സംഭവം പുറത്തുവിടരുതെന്നും രഹസ്യമായി സൂക്ഷിക്കണമെന്നും നിർദ്ദേശിച്ചു.

Advertisement