എറണാകുളത്ത് നിന്ന് ഇന്നലെ കാണാതായ സഹോദരിയെ ആൺസുഹൃത്തിനൊപ്പം കണ്ടെത്തി

Advertisement


തിരുവനന്തപുരം: എറണാകുളത്ത് നിന്ന് കാണാതായ പ്രായപൂർത്തിയാകാത്ത സഹോദരങ്ങളിൽ പെൺകുട്ടിയെയും കണ്ടെത്തി. ആൺസുഹൃത്തിനൊപ്പം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പെൺകുട്ടിയെ ഇന്നു രാവിലെ കണ്ടെത്തിയത്. സഹോദരൻ ഇന്നലെ വൈകിട്ട് എറണാകുളം അയ്യമ്പള്ളിയിലെ വീട്ടിൽ തിരിച്ചെത്തിയിരുന്നു.

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട തിരുവനന്തപുരം പാലോട് സ്വദേശിയായ യുവാവിനൊപ്പമാണ് പെൺകുട്ടിയെ ഇന്ന് പൊലീസ് പിടികൂടിയത്. ട്രെയിനിൽ മറ്റൊരു സ്ഥലത്തേക്ക് പോകാനായി കയറിയിരിക്കുമ്പോഴാണ് പൊലീസ് ഇവരെ കണ്ടെത്തിയത്. പെൺകുട്ടിയെ മുനമ്പം പൊലീസ് എറണാകുളത്തേക്കു കൊണ്ടുപോകും. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ തിരിച്ചറിഞ്ഞാണ് പൊലീസ് പെൺകുട്ടിയെ കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് സഹോദരങ്ങളെ ഒരുമിച്ച് കണ്ടതായി ദൃക്‌സാക്ഷി പൊലീസിന് വിവരം നൽകിയിരുന്നു. എന്നാൽ എവിടെ വച്ചാണ് ഇവർ പിരിഞ്ഞത് എന്നതിൽ വ്യക്തതയില്ല. സഹോദരനിൽനിന്നും കൂടുതൽ വിവരങ്ങൾ മുനമ്പം പൊലീസ് ചോദിച്ചറിഞ്ഞിരുന്നു. തിരുവനന്തപുരത്ത് എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. സഹോദരന് പതിമൂന്ന് വയസ്സും സഹോദരിക്ക് പതിനഞ്ച് വയസ്സുമാണ്.

തൃശൂർ ചേർപ്പിൽ പിതാവിന്റെ വീട്ടിൽ നിന്നു പഠിക്കുന്ന കുട്ടികൾ ചൊവ്വാഴ്ച, സ്വന്തം വീട്ടിൽ പോകുന്നു എന്നു പറഞ്ഞാണ് ഇറങ്ങിയത്. വൈകിയും വീട്ടിൽ എത്താതിരുന്നതോടെ പൊലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ കൈവശം മൊബൈൽ ഫോൺ ഉണ്ടായിരുന്നതിനാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ചൊവ്വാഴ്ച, എറണാകുളത്തുണ്ടായിരുന്നതായി കണ്ടെത്തി. പിന്നീട് ബുധനാഴ്ച പുലർച്ചെ 4.30നു വർക്കലയിൽ എത്തിയതായി കണ്ടെങ്കിലും ഫോൺ ഓഫായതോടെ പൊലീസിനു വിവരം ലഭിക്കാതായി. തുടർന്ന് തിരുവനന്തപുരത്തു റേഞ്ച് കണ്ടതോടെ അന്വേഷണം ഊർജിതമാക്കുകയായിരുന്നു.

Advertisement