ലൈസൻസ് ഇല്ലാതെ ഷവർമ വിറ്റാൽ 5 ലക്ഷം പിഴ, 6 മാസം തടവ്; മാർഗരേഖ പുറത്തിറക്കി

തിരുവനന്തപുരം: വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഷവർമ വിൽപന നടത്തുന്നത് നിയന്ത്രിക്കാൻ മാർഗനിർദേശവുമായി സർക്കാർ.

ഷവർമയിലൂടെ ഭക്ഷ്യവിഷബാധ വ്യാപകമാകുന്ന സാഹചര്യത്തിലാണ് നീക്കം. ലൈസൻസില്ലാതെ ഷവർമ വിൽപന നടത്തിയാൽ 5 ലക്ഷം രൂപ വരെ പിഴയും 6 മാസം വരെ തടവും ലഭിക്കും.

പാർസൽ നൽകുന്ന ഷവർമ പാക്കറ്റുകളിൽ ഉണ്ടാക്കിയ തീയതിയും സമയവും രേഖപ്പെടുത്തണം. ഒരു മണിക്കൂറിനുശേഷം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും രേഖപ്പെടുത്തണമെന്നും സർക്കുലറിൽ പറയുന്നു. തൊഴിലാളികൾക്ക് കൃത്യമായ പരിശീലനം നൽകണം. വൃത്തിയുള്ള സ്ഥലത്തുമാത്രമേ ഷവർമ പാചകം ചെയ്യാവൂ. ഷവർമ നിർമാണത്തിന് ഉപയോഗിക്കുന്ന സ്റ്റാൻഡ് വൃത്തിയുള്ളതും പൊടിപിടിക്കാത്തതും ആയിരിക്കണം. ഇറച്ചി മുറിക്കാൻ വൃത്തിയുള്ള കത്തികൾ ഉപയോഗിക്കണം. ഭക്ഷണമുണ്ടാക്കുന്നവർ ഹെയർ ക്യാംപും ഗ്ലൗസും ധരിക്കണം. തൊഴിൽദാതാവ് തൊഴിലാളികളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കണമെന്നും സർക്കുലറിൽ പറയുന്നു.

എഫ്‌എസ്‌എസ്‌എഐ അംഗീകാരമുള്ള വ്യാപാരികളിൽനിന്നു മാത്രമേ ഷവർമ തയാറാക്കാനുള്ള ഉൽപന്നങ്ങൾ വാങ്ങാവൂ. ബ്രഡിലും കുബ്ബൂസിലും ഉപയോഗ കാലാവധി രേഖപ്പെടുത്തുന്ന സ്റ്റിക്കറുകൾ ഉണ്ടാകണം. ചിക്കൻ 15 മിനിട്ടും ബീഫ് 30 മിനിട്ടും തുടർച്ചയായി വേവിക്കണം. അരിയുന്ന ഇറച്ചി വീണ്ടും വേവിച്ചെന്ന് ഉറപ്പാക്കണം. ബീഫ് 71 ഡിഗ്രി സെൽഷ്യസിൽ 15 സെക്കൻഡും കോഴിയിറച്ചി 74 ഡിഗ്രി സെൽഷ്യസിൽ 15 സെക്കൻഡും രണ്ടാമത് വേവിക്കണം. പാസ്റ്ററൈസ്ഡ് മുട്ട മാത്രമേ മയണൈസ് നിർമാണത്തിന് ഉപയോഗിക്കാവൂ. മയണൈസ് പുറത്തെ താപനിലയിൽ 2 മണിക്കൂറിലധികം വയ്ക്കാൻ പാടില്ല. ഉപയോഗിച്ചശേഷം ബാക്കിവരുന്ന മയണൈസ് 4 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കണം. 2 ദിവസത്തിനുശേഷം ഉപയോഗിക്കാൻ പാടില്ലെന്നും സർക്കുലറിൽ പറയുന്നു.

Advertisement