ജീവനക്കാരില്‍ നിന്ന് പണംതിരിച്ചു പിടിക്കാന്‍ കെഎസ്ആര്‍ടിസി ഉത്തരവ്

തിരുവനന്തപുരം: സര്‍വ്വീസ് പുനഃക്രമീകരിച്ചതില്‍ പ്രതിഷേധിച്ച് ജൂണ്‍ 26ന് സര്‍വ്വീസ് മുടക്കിയ ജീവനക്കാരില്‍ നിന്ന് പണം തിരിച്ചു പിടിക്കാന്‍ കെഎസ്ആര്‍ടിസിയുടെ ഉത്തരവ്. നഷ്ടം ഉണ്ടാക്കിയ 111 ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും 9,49,510 രൂപ 5 തുല്യ ഗഡുക്കളായി തിരിച്ചു പിടിക്കാനാണ് ഉത്തരവ്. തിരുവനന്തപുരത്തെ മൂന്ന് കെഎസ്ആര്‍ടിസി ഡിപ്പോകളിലെ ജീവനക്കാരില്‍ നിന്നാണ് നഷ്ടം തിരികെ പിടിക്കുക.
പാപ്പനംകോട്, വികാസ് ഭവന്‍, സിറ്റി , പേരൂര്‍ക്കട ഡിപ്പോകളിലെ ജീവനക്കാര്‍ക്കെതിരെയാണ് നടപടി. 49 ഡ്രൈവര്‍മാരില്‍ നിന്നും 62 കണ്ടക്ടര്‍മാരില്‍ നിന്നുമാണ് പണം ഈടാക്കുക. ഇത് കൂടാതെ 2021 ജൂലൈ 12 ന് സ്‌പ്രെഡ് ഓവര്‍ ഡ്യൂട്ടി നടത്തിപ്പില്‍ പ്രതിക്ഷേധിച്ച് പാറശ്ശാല ഡിപ്പോയിലെ 8 ജീവക്കാര്‍ ഡ്യൂട്ടിക്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് സര്‍വ്വീസ് റദ്ദാക്കിയതിനെ തുടര്‍ന്ന് ഉണ്ടായ നഷ്ടമായ 40,277 രൂപ 8 ജീവക്കാരില്‍ നിന്ന് തുല്യമായി തിരിച്ചു പിടിക്കാനും ഉത്തരവായി.

Advertisement