‘കാമുകന്മാർ ലഹരി നൽകി ചതിച്ചു, എല്ലാവരും ചേർന്ന് എന്നെ വിറ്റ് കാശാക്കി, ഗർഭവും അലസിപ്പിച്ചു’ – അശ്വതി ബാബു

കൊച്ചി: പെൺവാണിഭ-ലഹരി കേസുകളിൽ അകപ്പെട്ട സീരിയൽ, സിനിമ നടി അശ്വതി ബാബുവിനെ കഴിഞ്ഞ ദിവസം ഒരു കാർ ആക്സിഡന്റ് കേസിൽ കസ്റ്റഡിയിൽ എടുത്തിരുന്നു.

കുസാറ്റ് ജംഗ്ഷൻ മുതൽ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡിലെ വാഹനങ്ങളെ എല്ലാം ഇടിച്ച്‌ തെറിപ്പിച്ചുകൊണ്ട് കാർ ഓടിച്ച സംഭവത്തിൽ അറസ്റ്റിലായ രണ്ട് പേരിൽ ഒരാൾ അശ്വതി ആയിരുന്നു. ഇപ്പോഴിതാ, ലഹരി ലോകത്തിലേക്ക് താൻ എത്തിയത് എങ്ങനെയാണെന്ന് നടി തുറന്നു പറയുന്നു.

പതിനാറാം വയസിലാണ് അശ്വതി കൊച്ചിയിലെത്തുന്നത്. പ്രണയം നടിച്ച്‌ പലരും അടുത്തുകൂടിയെന്നും ഇവർ തന്നെ മയക്കുമരുന്നിന് അടിമയാക്കിയെന്നും അശ്വതി വെളിപ്പെടുത്തുന്നു. കാമുകന്മാർ ലഹരിമരുന്ന് നൽകി അവരുടെ ചൊൽപ്പടിക്ക് തന്നെ നിർത്തി, പലർക്കും തന്നെ കാഴ്ചവെച്ചിട്ടുണ്ടെന്നും അശ്വതി തുറന്നു പറയുന്നു. തന്നെ ആദ്യം വഴിപിഴപ്പിച്ചത് കാമുകനായ സാബു ആയിരുന്നുവെന്നാണ് അശ്വതി പറയുന്നത്.

സാബുവും ശ്രീകാന്തും തന്നെ ലഹരിയുടെ ലോകത്തെത്തിച്ചെന്നും, വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയാണ് ഇവർ തന്നെ പാട്ടിലാക്കിയിരുന്നതെന്നും അശ്വതി പറയുന്നു. എന്നാൽ, തന്നെ വിറ്റ് കാശുണ്ടാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യമെന്നും, പല രീതിയിൽ തന്നെ ഉപയോഗിച്ചുവെന്നും നടി പറയുന്നു. ഇടയ്ക്ക് ഗർഭിണിയായെന്നും, ഗർഭം അവർ അലസിപ്പിച്ചെന്നും അശ്വതി പറയുന്നുണ്ട്. താനിപ്പോൾ മാനസിക രോഗത്തിന് ചികിത്സ തേടുകയാണെന്നും ഇവർ പറയുന്നു.

‘ഞാനൊരിക്കലും ലഹരിമരുന്ന് കച്ചവടം നടത്തിയിട്ടില്ല. ഉപയോഗിക്കാൻ വേണ്ടി കയ്യിൽ കരുതിയിരുന്നതാണ് പോലീസ് പിടികൂടിയത്. ലഹരി ഉപയോഗിക്കാതെ ഒരു ദിവസം പോലും തള്ളിനീക്കാൻ എനിക്ക് കഴിയില്ല. ഇപ്പോൾ ഉപയോഗം കുറച്ച്‌ കൊണ്ട് വരാനുള്ള ശ്രമമാണ്. കൂടെയുള്ളവർ ആണ് പെൺവാണിഭം നടത്തിയത്. അവർ ചെയ്തതിന് ഞാൻ ബലിയാടാവുകയായിരുന്നു. ഞാൻ ഒരു ലഹരി കച്ചവടക്കാരി അല്ല. ലഹരിക്ക് അടിമയായി പോയവളാണ്. ഞാൻ കൂടിനുള്ളിൽ അടച്ചിട്ട ഒരു പക്ഷി ആയിരുന്നു. എന്റെ കൂടെ കൂടിയവർക്കൊക്കെ എന്റെ ശരീരവും പണവുമായിഉർന്നു ആവശ്യം. കാമുകന്മാരോടുള്ള എന്റെ അന്ധമായ സ്നേഹം എന്നെ പല തെറ്റുകളിലേക്കും എത്തിച്ചു, മാനസിക നില നേരെയായ ശേഷം ഒരു വിവാഹം കഴിക്കണം എന്നാണ് ആഗ്രഹം. അത് നടക്കുമോ എന്നറിയില്ല’, അശ്വതി പറയുന്നു.

പ്രായപൂർത്തിയാകും മുൻപ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് ഒബ്‌സർവേഷൻ ഹോമിൽ കഴിഞ്ഞ ആളാണ് അശ്വതി. 2016 ൽ ദുബായിൽവച്ച്‌ ലഹരി ഉപയോഗിച്ചതിന് അശ്വതി പിടിയിലായിട്ടുണ്ട്. തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശിനിയായ അശ്വതി, ഏറെ കോളിളക്കം സൃഷ്ടിച്ച പെൺവാണിഭ കേസിലെ പ്രതിയാണ്. പാലച്ചുവടിലെ ഡി.ഡി ഗോൾഡൻ ഗേറ്റ് എന്ന ഫ്ളാറ്റിൽ 2018 ൽ നടന്ന പെൺവാണിഭ കേസിൽ അശ്വതി അറസ്റ്റിലായിരുന്നു. അന്ന് ഇവർ താമസിച്ചിരുന്ന ഫ്‌ളാറ്റിൽ അനാശാസ്യ പ്രവർത്തനവും ലഹരി ഉപയോഗവും നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പൊലീസ് പരിശോധന.

Advertisement