ഒണ്ടിവീരന്‍റെ ഓര്‍മ്മ

പ്രസാദ്

ഇന്ന് മാധ്യമങ്ങള്‍ അറിയാതെ പോയൊരു വാർത്ത, സ്വാതന്ത്ര്യ സമരസേനാനി ഒണ്ടിവീരന്റെ 251 ആമത് ചരമവാർഷികം പ്രമാണിച്ച് കേന്ദ്രസർക്കാർ സ്റ്റാമ്പ് പുറത്തിറക്കി എന്നതാണ്.

മ്മളും ആദ്യമായാണ് ഈ പേര് കേൾക്കുന്നത്. അന്വേഷിച്ചു നോക്കിയപ്പോൾ ഭാരതത്തിലെ ആദ്യകാല സ്വാതന്ത്ര്യ സമരസേനാനികളിൽ ഒരാളായിരുന്നു അദ്ദേഹം. ദളിതൻ ആയതുകൊണ്ടും, ഇന്ത്യയിലെ പാഠപുസ്തകങ്ങൾക്ക് ചരിത്രം എത്തിച്ചു കൊടുക്കുന്ന ഫാക്ടറികൾക്ക് അദ്ദേഹത്തെ കുറിച്ച് വിവരങ്ങൾ ശേഖരിക്കാൻ സാധിക്കാതെ പോയതുകൊണ്ടുമെല്ലാം രാജ്യം അറിയാതെ പോയൊരു ധീരനായിരുന്നു അദ്ദേഹം.

1755 ഇൽ ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ നിന്നും ഇരുപതിനായിരം രൂപ വാങ്ങി ആർക്കോട്ട് നവാബ് തമിഴ്‌നാട്ടിലെ രാജാക്കന്മാരിൽ നിന്നും കപ്പം പിരിക്കാൻ ഈസ്റ്റ് ഇന്ത്യ കമ്പനിയെ അനുവദിച്ചു. ഇതേ തുടർന്ന് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വമ്പൻ സൈനീക വ്യൂഹം തമിഴ്‌നാട്ടിലെ തെന്മലയിൽ തമ്പടിച്ചു. എന്നാൽ തിരുനെൽവേലിയിലെ രാജാവായിരുന്ന പുലിത്തേവൻ കപ്പം കൊടുക്കാൻ വിസമ്മതിച്ചു. ബ്രിട്ടീഷ് സൈനീകത്താവളത്തിൽ സൂക്ഷിച്ചിട്ടുള്ള ആർക്കോട്ട് നവാബിന്റെ വാൾ, കുതിര, പെരുമ്പറ എന്നിവ കയ്യടക്കാൻ സാധിച്ചാൽ പുലിത്തേവൻ കപ്പം നൽകേണ്ടതില്ല എന്ന് ബ്രിട്ടീഷ് സൈന്യാധിപൻ ഒരു സന്ദേശം അയച്ചു. വെല്ലുവിളി സ്വീകരിച്ച പുലിത്തേവനും കൂട്ടരും ബ്രിട്ടീഷ് സൈനീക താവളം ആക്രമിച്ച് ഇവ മൂന്നും സ്വന്തമാക്കിയെന്നു മാത്രമല്ല, ആയുധങ്ങൾ നഷ്ടപ്പെട്ട അവർക്ക് ആ താവളം പോലും നഷ്ടപ്പെട്ടു.

എന്നാൽ ഈ തോൽവി പുലിത്തേവനോടും അദ്ദേഹത്തിന്റെ പടത്തലവനായ ഒണ്ടിവീരനോടും ബ്രിട്ടീഷ് ഭരണകൂടത്തിന് പകയുണ്ടാകാൻ കാരണമാവുകയും തമ്മിൽ യുദ്ധങ്ങൾ ഉടലെടുക്കുകയും ചെയ്തു. പിന്നീട് ഇരുസേനകളും തമ്മിൽ പതിനൊന്നു തവണ ഏറ്റുമുട്ടിയെങ്കിലും ബ്രിട്ടീഷ് സേനയ്ക്ക് വിജയം അകലെയായിരുന്നു. എന്നാൽ ഇക്കാലത്തിനിടെ ഒരു തവണ പുലിത്തേവന്റെ കൊട്ടാരത്തിൽ കയറിയ ബ്രിട്ടീഷ് സേന അദ്ദേഹത്തെ പിടിച്ചു കൊണ്ടുപോയി തലവെട്ടുകയുണ്ടായി. എന്നാൽ അദ്ദേഹത്തിന്റെ മരണശേഷവും ഒണ്ടിവീരനും കൂട്ടരും കീഴടങ്ങാതെ പോരാട്ടം തുടർന്നു. തുടർച്ചയായ യുദ്ധങ്ങളും മുറിവുകളും ഒണ്ടിവീരന്റെ ആരോഗ്യം ക്ഷയിപ്പിച്ചു. പതിനൊന്നാമത്തെ യുദ്ധത്തിൽ അദ്ദേഹം കൊല്ലപ്പെട്ടു എങ്കിലും, അദ്ദേഹത്തിന്റെ സൈന്യം വിജയിക്കുക തന്നെ ചെയ്തു.

അദ്ദേഹത്തിന്റെ യുദ്ധനൈപുണ്യം മൂലം ഒണ്ടിവീരൻ പകിട എന്നൊരു വിളിപ്പേരും അദ്ദേഹത്തിന് ലഭിച്ചിരുന്നു. മഹാവീരൻ എന്നർത്ഥം വരുന്ന മാവീരൻ എന്ന വിശേഷണം നൽകിയും അദ്ദേഹത്തെ വിളിക്കുന്നുണ്ട്. ദളിത് വിഭാഗമായ അരുന്ധതിയാർ സമുദായക്കാരനായ അദ്ദേഹത്തിന് അർഹമായ ബഹുമാനം നൽകണം എന്നാവശ്യപ്പെട്ടുകൊണ്ട് പ്രസ്തുത സമുദായക്കാർ നടത്തിയ പ്രതിഷേധങ്ങളുടെ ഫലമായി തമിഴ്‌നാട് സർക്കാർ അദ്ദേഹത്തിന്റെ സ്മാരകം നിർമ്മിക്കുകയുണ്ടായി.

അദ്ദേഹം വീരചരമം പ്രാപിച്ച ഇടത്ത് ഒരു ക്ഷേത്രവും നിർമ്മിക്കപ്പെട്ടിട്ടുണ്ട്.

Advertisement