സംസ്ഥാനത്ത് ഏറ്റവും അധികം ദരിദ്രരുള്ളത് മലപ്പുറത്തും തലസ്ഥാനത്തും, അതീവ ദരിദ്രർ 64,006 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് അതി ദരിദ്രരുടെ കണക്കെടുപ്പ് കഴിഞ്ഞപ്പോൾ ഏറ്റവും അധികം പേരുള്ളത് മലപ്പുറം ജില്ലയിൽ. സംസ്ഥാനത്ത് അതിദരിദ്രരെന്ന് കണ്ടെത്തിയ 64,006 പേരിൽ 8553 പേരും മലപ്പുറത്ത് നിന്നാണെന്ന് കണക്കുകൾ പറയുന്നു. മലപ്പുറത്തിന് തൊട്ടു പിന്നിൽ തിരുവനന്തപുരം ജില്ലയാണ്. കുടുംബശ്രീയുടെ പിന്തുണയോടെ അതിദാരിദ്ര്യ ലഘൂകരണത്തിന് ത്രിതല പദ്ധതി തദ്ദേശ ഭരണ വകുപ്പ് തയ്യാറാക്കിയിരുന്നു ഇതിൻ്റെ ഭാഗമായിട്ടായിരുന്നു അതിദരിദ്രരെ കണ്ടെത്താനുള്ള സർവ്വേ.

തദ്ദേശ സ്ഥാപനങ്ങൾ വഴി നടത്തിയ സംസ്ഥാനതല കണക്കെടുപ്പിലാണ് അതിദാരിദ്ര്യമുള്ളവരുടെ എണ്ണം തിട്ടപ്പെടുത്തിയത്. സംസ്ഥാനത്താകെ 64,006 പേർ, അതിൽ തന്നെ 12 763 പട്ടിക ജാതിക്കാരും 3021 പട്ടിക വർഗക്കാരും ഉൾപ്പെടുന്നു. അതിദാരിദ്ര്യത്തിൽ ജീവിക്കുന്നവരുടെ എണ്ണമെടുത്താൽ മലപ്പുറത്തിന് പിന്നിൽ 7278 പേരുള്ള തിരുവനന്തപുരം ജില്ലയാണ് രണ്ടാമത് വരുന്നത്. കടുത്ത ദാരിദ്രം അനുഭവിക്കുന്നവർ ഏറ്റവും കുറവ് കോട്ടയം ജില്ലയിലാണ്.

കുടുംബശ്രീയുടെ മേൽനോട്ടത്തിൽ തദ്ദേശ സ്ഥാപനങ്ങൾ വഴി അതി ദാരിദ്ര്യ ലഘൂകരണമാണ് തദ്ദേശസ്വയംഭരണവകുപ്പിൻ്റെ ലക്ഷ്യം. ആവശ്യത്തിന് ആഹാരം എത്തിക്കുന്നത് അടക്കം ഉടൻ നടപ്പാക്കേണ്ട പദ്ധതികളാണ് ഇതിനായി തയ്യാറാക്കിയത്. ഭവന രഹിതരുടെ പുനരധിവാസപോലുള്ള ഹ്രസ്വകാല പദ്ധതികൾ, ഉപജീവന മാർഗ്ഗമടക്കം ഉറപ്പാക്കുന്ന ദീർഘകാല പദ്ധതികൾ തുടങ്ങി ത്രിതല സംവിധാനത്തോടെ ഇടപെടൽ നടത്താനാണ് തീരുമാനം. തനത് ഫണ്ടിൽ നിന്ന് പണം ചെലവഴിച്ച് ക്ഷേമപദ്ധതി ഉറപ്പാക്കേണ്ട ഉത്തരവാദിത്തം തദ്ദേശ സ്ഥാപനങ്ങൾക്കാണ്. അതി ദരിദ്രർക്കുള്ള ഫണ്ടും സമൂഹ അടുക്കള പോലുള്ള സംരംഭങ്ങൾക്ക് സ്പോൺസർമാരെ കണ്ടെത്താനും നിർദേശമുണ്ട്

Advertisement