മുല്ലപ്പെരിയാറിലെ നാല് ഷട്ടറുകൾ കൂടി തുറന്നു; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

കുമളി: കനത്ത മഴയിൽ നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിൻറെ നാല് സ്പിൽവേ ഷട്ടറുകൾ (V1, V5, V6 &V10) കൂടി തുറന്നു.

ഉച്ചക്ക് ഒരു മണിക്ക് മൂന്ന് ഷട്ടറുകളും (V2, V3 & V4) വൈകീട്ട് മൂന്നു മണിക്ക് മൂന്നും ഷട്ടറുകളും (V7,V8 & V9) 30 സെൻറീമീറ്റർ ഉയർത്തി വെള്ളം പെരിയാറിലേക്ക് ഒഴുക്കിയിരുന്നു. ആകെ സെക്കൻറിൽ 1870.00 ഘനയടി ജലമാണ് പുറത്തുവിടുന്നത്. ആകെയുള്ള 13 സ്പിൽവേ ഷട്ടറുകളിൽ 10 എണ്ണമാണ് നിലവിൽ തുറന്നിട്ടുള്ളത്.

നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് വൈകിട്ട് മൂന്നു മണിക്ക് മലമ്പുഴ ഡാമിനെ നാലു ഷട്ടറുകൾ ഉയർത്തിയിരുന്നു. ഷട്ടറുകൾ അഞ്ച് സെ.മി വീതമാണ് തുറന്നത്. മലമ്പുഴ ഡാമിന്റെ താഴെ ഭാഗത്തുള്ള മുക്കൈപ്പുഴ, കൽപ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളിൽ താമസിക്കുന്നവരും മത്സ്യബന്ധനം നടത്തുന്നവരും ജാ​ഗ്രത പാലിക്കണമെന്ന് ജില്ല കലക്ടർ നിർദേശം നൽകി.

പെരിയാർ തീരത്ത് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ആവശ്യമായ മുൻകരുതലുകൾ ജില്ല ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നും ജില്ല കലക്ടർ ഷീബ ജോർജ് അറിയിച്ചു. പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണം. പൊതുജനങ്ങൾ പെരിയാർ തീരപ്രദേശങ്ങളിൽ കുളിക്കാനിറങ്ങുന്നതും മീൻപിടുത്തം നടത്തുന്നതും, സെൽഫി, ഫോട്ടോ തുടങ്ങിയവ ചിത്രീകരിക്കുന്നതും കർശനമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിയന്ത്രിക്കാനും കലക്ടർ നിർദേശിച്ചു.

തെന്മല പരപ്പാർ ഡാമിൻറെ മൂന്നു ഷട്ടറുകളും തുറന്നിരിക്കുകയാണ്. വെള്ളം കല്ലടയാറ്റിലേക്കാണ് ഒഴുക്കുന്നത്. ഡാമിലെ ജലനിരപ്പ് ഇനിയും ഉയർന്നാൽ 50 സെൻറിമീറ്റർ വരെ ഷട്ടറുകൾ തുറക്കാനാണ് തീരുമാനം. 115.82 മീറ്റർ സംഭരണ ശേഷിയുള്ള ഡാമിൽ വെള്ളിയാഴ്ച ഷട്ടറുകൾ തുറക്കുമ്പോൾ 109 മീറ്ററോളം വെള്ളമെത്തിയിരുന്നു.

ഡാം വൃഷ്ടി പ്രദേശങ്ങളിൽ ഇന്നലെ മഴ ശക്തമല്ലെങ്കിലും നീരൊഴുക്ക് ശക്തമാണ്. ഇതുമൂലം കല്ലടയാറ്റിൽ 90 സെൻറി മീറ്റർ വരെ വെള്ളം ഉയരും. ആറിൻറ തീരത്ത് ഉള്ളവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

അതേസമയം, അണക്കെട്ടുകൾ തുറന്നാൽ ഉടൻ പ്രളയമുണ്ടാകുമെന്ന് വിചാരിക്കരുതെന്ന് റവന്യൂമന്ത്രി കെ. രാജൻ. ഒറ്റയടിക്കല്ല ഘട്ടം ഘട്ടമായാണ് ഡാമിൽനിന്നും വെള്ളം തുറന്ന് വിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 2018 ലെ അനുഭവം ഇനി ഉണ്ടാകില്ലെന്നും സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചാരണത്തിന് കേസെടുക്കുമെന്നും മന്ത്രി പറഞ്ഞു.

Advertisement