കെ റെയിലിന് അനുമതിയില്ലെന്ന് ആവർത്തിച്ച്‌ കേന്ദ്രം; ഹൈക്കോടതിയിൽ റെയിൽവേ ബോർഡിന്റെ സത്യവാങ്മൂലം

Advertisement

കൊച്ചി: കെ റെയിലിന് അനുമതിയില്ലെന്ന് ആവർത്തിച്ച്‌ ഹൈക്കോടതിയിൽ കേന്ദ്ര റെയിൽവേ ബോർഡിന്റെ സത്യവാങ്മൂലം. സിൽവർ ലൈൻ പദ്ധതിക്കായി സംസ്ഥാന സർക്കാർ നടത്തുന്ന സർവ്വേക്ക് കെ റെയിൽ കോർപ്പറേഷൻ പണം ചെലവാക്കിയാൽ ഉത്തരവാദിത്തം കെ റെയിലിനു മാത്രമാണ്.

സാമൂഹികാഘാതപഠനവും സർവ്വേയും നടത്തുന്നതും അപക്വമായ നടപടിയാണെന്നും അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു. കെ റെയിൽ കോർപ്പറേഷൻ ഒരു സ്വതന്ത്ര കമ്പനിയാണ്. റെയിൽവെക്ക് ഈ സ്ഥാപനത്തിൽ ഓഹരി പങ്കാളിത്തമുണ്ടെങ്കിലും അത്തരം കമ്പനികളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാർ ഇടപെടാറില്ല. സിൽവർ ലൈനിന്റെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് നിയമമനുസരിച്ച്‌ സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിച്ചാൽ അതിൽ കേന്ദ്ര സർക്കാരിന് ഇടപെടാൻ സാധ്യമല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ടുളള ഭൂമി ഏറ്റെടുക്കൽ ചോദ്യം ചെയ്തുളള ഹർജികൾ പരി?ഗണിക്കുന്നുണ്ട്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജികൾ പരി?ഗണിക്കുക. പദ്ധതിയുടെ സർവേക്ക് അനുമതിയില്ലെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നെങ്കിലും സംസ്ഥാനം സർവേ നടത്തുന്നത് തുടർന്നിരുന്നു. ഇതിൽ വ്യക്തത വരുത്തി റിപ്പോർട്ട് നൽകാൻ ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Advertisement