വിമാനത്തിലെ അക്രമ സംഭവത്തിൽ ജയരാജനെ പ്രതിചേർക്കാൻ കോടതി ഉത്തരവ്

Advertisement

തിരുവനന്തപുരം ∙ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനെതിരെ കേസ് റജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാനും കോടതി നിർദേശിച്ചു. മനഃപൂർവമല്ലാത്ത നരഹത്യ, വധശ്രമം, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരം കേസ് റജിസ്റ്റർ ചെയ്യാനാണ് കോടതി നിർദേശം.

തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് ലെനി തോമസാണ് ഇതുമായി ബന്ധപ്പെട്ട് വലിയതുറ പൊലീസിനു നിർദേശം നൽകിയത്.

ഇ.പി.ജയരാജൻ, മുഖ്യമന്ത്രിയുടെ പഴ്സണൽ സ്റ്റാഫ്‌ അംഗങ്ങളായ അനിൽ കുമാർ, സുനീഷ് വി.എം. എന്നിവർക്കെതിരെയാണ് എഫ്ഐആർ റജിസ്റ്റർ ചെയ്യുക. കണ്ണൂർ സ്വദേശികളായ ഫർസീൻ മജീദ്, ആർ.കെ.നവീൻ കുമാർ എന്നിവരാണ് ജയരാജനും മുഖ്യമന്ത്രിയുടെ സ്റ്റാഫിനുമെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

വിമാനത്തിൽ പ്രതിഷേധിച്ചവരെ ഇ.പി.ജയരാജൻ മർദിച്ചതായി ഹർജിയിൽ പറയുന്നു. പൊലീസിനു പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിനാലാണ് കോടതിയെ സമീപിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.

Advertisement