വീണ്ടും ഗോള്‍,ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമെന്ന പദവി പിന്നെയും ഖത്തറിന്

Advertisement

ദോഹ:വീണ്ടും ഗോള്‍, ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമെന്ന പദവി വീണ്ടും ഖത്തറിന്. ഏറ്റവും പുതിയ നംബിയോ ക്രൈം ഇന്‍ഡെക്സ് കണ്‍ട്രി 2023 ലിസ്റ്റ് പ്രകാരമാണ് സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.

2017ല്‍ ലോകത്തെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നു ഖത്തര്‍. 2018ല്‍ ഈ സ്ഥാനം ജപ്പാന്‍ സ്വന്തമാക്കി. 2019ല്‍ ജപ്പാനില്‍നിന്ന് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച ശേഷം കഴിഞ്ഞ അഞ്ചു വര്‍ഷവും സൂചികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ഖത്തര്‍. പുതിയ റാങ്കിങ് അനുസരിച്ച്, ഖത്തറിന്റെ കുറ്റകൃത്യ സൂചിക 14.8 ആണ്. കഴിഞ്ഞ വര്‍ഷം ഇത് 13.8 ആയിരുന്നു. രാജ്യത്തിന്റെ സുരക്ഷ സൂചിക 85.2 ആണ് പുതിയ റാങ്കിങ്ങില്‍. മുന്‍ വര്‍ഷം ഇത് 86.22 ആയിരുന്നു.

142 രാജ്യങ്ങളില്‍ സര്‍വേ നടത്തിയപ്പോള്‍ നാലു ഗള്‍ഫ് രാജ്യങ്ങള്‍ ആദ്യ പത്തില്‍ ഇടം നേടി. ഖത്തറിന് തൊട്ടുപിന്നില്‍ യു.എ.ഇ രണ്ടാം സ്ഥാനം നേടി. ഒമാന്‍ അഞ്ചും ബഹ്റൈന്‍ പത്തും സ്ഥാനങ്ങളിലാണ്. തായ്വാന്‍ (മൂന്ന്), ഐല്‍ ഓഫ് മാന്‍ (നാല്), ഹോങ്കോങ് (ആറ്), അര്‍മേനിയ (ഏഴ്), ജപ്പാന്‍ (എട്ട്), സ്വിറ്റ്സര്‍ലന്‍ഡ് (ഒമ്ബത്) എന്നിവയാണ് ആദ്യ പത്തില്‍ ഇടം നേടിയ മറ്റു രാജ്യങ്ങള്‍. സ്ലൊവീനിയ, സൗദി അറേബ്യ, മൊണാക്കോ, ക്രൊയേഷ്യ, ഐസ്ലന്‍ഡ് എന്നീ രാജ്യങ്ങള്‍ യഥാക്രമം 11 മുതല്‍ 15 വരെ സ്ഥാനങ്ങളിലുണ്ട്.

പട്ടികയില്‍ ഏറ്റവും പിന്നിലുള്ള വെനിസ്വേലയാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമല്ലാത്ത രാജ്യം. ഇവിടെ ഏറ്റവും ഉയര്‍ന്ന കുറ്റകൃത്യ സൂചിക 82.6ഉം ഏറ്റവും കുറഞ്ഞ സുരക്ഷാ സൂചിക 17.4ഉം ആണ്. കഴിഞ്ഞ തവണയും വെനിസ്വേലയായിരുന്നു അവസാന സ്ഥാനത്ത്. നംബിയോയുടെ സര്‍വേ അനുസരിച്ച് പാപ്വ ന്യൂ ഗിനി, അഫ്ഗാനിസ്താന്‍, ദക്ഷിണാഫ്രിക്ക, ഹോണ്ടുറസ്, ട്രിനിഡാഡ് ആന്‍ഡ് ടുേബഗോ, ഗയാന, സിറിയ, സോമാലിയ, ജമൈക്ക എന്നിവയാണ് വെനിസ്വേലക്കു പിന്നില്‍ ഏറ്റവും സുരക്ഷിതമല്ലാത്ത മറ്റു 10 രാജ്യങ്ങള്‍.

അതേസമയം, നംബിയോ ക്രൈം ഇന്‍ഡക്സ് ബൈ സിറ്റി റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരം അബൂദബിയാണ്. തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്ത് ഖത്തര്‍ തലസ്ഥാനമായ ദോഹയുണ്ട്. അബൂദബിയില്‍ കുറഞ്ഞ കുറ്റകൃത്യ സൂചിക 11.2 ഉം സുരക്ഷാ സൂചിക 88.8 ഉം ആണ്. ദോഹയില്‍ ഇത് യഥാക്രമം 14.5 ഉം 85.5 ഉം ആണ്. യു.എ.ഇ നഗരങ്ങളായ അജ്മാന്‍, ഷാര്‍ജ, ദുബൈ എന്നിവ യഥാക്രമം നാല്, അഞ്ച്, ഏഴ് സ്ഥാനങ്ങള്‍ നേടി. തായ്പേയ് ആണ് മൂന്നാമത്.

കനഡയിലെ ക്യൂബെക്ക് സിറ്റിയാണ് ആറാമത്. സാന്‍ സെബാസ്റ്റ്യന്‍ (സ്‌പെയിന്‍), ബേണ്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്), എസ്‌കിസെഹിര്‍ (തുര്‍ക്കി) എന്നിവരാണ് ആദ്യ പത്ത് സ്ഥാനങ്ങളിലെത്തിയ മറ്റു രാജ്യങ്ങള്‍. മസ്‌കത്ത് (ഒമാന്‍) മറ്റ് ഗള്‍ഫ് നഗരങ്ങള്‍ക്കൊപ്പം ആദ്യ 15ല്‍ ഇടംനേടി. റിയാദ് നംബിയോയുടെ ലിസ്റ്റില്‍ 55-ാം സ്ഥാനത്താണുള്ളത്. കറാക്കസ് (വെനിസ്വേല), പ്രിട്ടോറിയ, ഡര്‍ബന്‍ (ദക്ഷിണാഫ്രിക്ക) എന്നിവയാണ് ഒട്ടും സുരക്ഷിതമല്ലാത്ത നഗരങ്ങളുടെ ലിസ്റ്റില്‍ ആദ്യ മൂന്നു സ്ഥാനക്കാര്‍.

രാജ്യത്തിനകത്തും അതിര്‍ത്തികളിലും സുരക്ഷ ഉറപ്പാക്കുന്നതില്‍ ആഭ്യന്തര മന്ത്രാലയവും മറ്റ് ഏജന്‍സികളും നടത്തുന്ന നിരന്തര പ്രയത്‌നമാണ് ഖത്തറിന് ഒന്നാം സ്ഥാനത്ത് തുടരാന്‍ വഴിയൊരുക്കുന്നത്. ഫിഫ ലോകകപ്പ് 2022ല്‍ ഖത്തറിന്റെ റാങ്കിങ് തിളക്കത്തിന് കൂടുതല്‍ കരുത്തുപകര്‍ന്നു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ചതും സുരക്ഷിതവുമായ ടൂര്‍ണമെന്റായാണ് ഖത്തര്‍ ലോകകപ്പ് വാഴ്ത്തപ്പെട്ടത്. വലിയ കുറ്റകൃത്യങ്ങള്‍ ഒന്നുപോലും ഒരുമാസം നീണ്ട ലോകകപ്പ് കാലയളവില്‍ ഖത്തറില്‍ രേഖപ്പെടുത്തിയിരുന്നില്ല. ലോകകപ്പിനെത്തിയ ആരാധകരും ഒറ്റക്ക് സഞ്ചരിക്കുന്ന സ്ത്രീകളും കുടുംബങ്ങളും ഉള്‍പ്പെടെയുള്ളവര്‍ ഖത്തറിലെ സുരക്ഷിതത്വത്തെ വാഴ്ത്തുകയായിരുന്നു.

ജീവിത നിലവാരം, ഭവന സൂചകങ്ങള്‍, കുറ്റകൃത്യങ്ങളുടെ നിരക്ക്, ആരോഗ്യ സംരക്ഷണ നിലവാരം, ഗതാഗത നിലവാരം, മറ്റ് സ്ഥിതിവിവരക്കണക്കുകള്‍ എന്നിവയുടെ ക്രൗഡ്-സോഴ്‌സ്ഡ് ഗ്ലോബല്‍ േഡറ്റാബേസായ നംബിയോ ലോകത്തെ ഏറ്റവും വലിയ ജീവിതച്ചെലവ്‌ േഡറ്റാബേസും കൂടിയാണ്. കഴിഞ്ഞ വര്‍ഷം, ആഗോള സമാധാന സൂചിക ഖത്തറിനെ മിഡില്‍ ഈസ്റ്റ്, ഉത്തര ആഫ്രിക്ക (മെന) മേഖലയിലെ ഏറ്റവും സമാധാനപരമായ രാജ്യമായി തെരഞ്ഞെടുത്തിരുന്നു.

Advertisement