ശ്രീലങ്കയിൽ നിന്ന് അഭയാർത്ഥി പ്രവാഹമുണ്ടാകും; കേരളത്തിനും തമിഴ്‌നാടിനും മുന്നറിയിപ്പ്

ന്യൂഡൽഹി: ഭരണപ്രതിസന്ധി കാരണം ആഭ്യന്തര കലാപം നടക്കുന്ന ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് അഭയാർത്ഥി പ്രവാഹമുണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്.

തമിഴ്‌നാട് ക്യു ബ്രാഞ്ച് ആണ് ഇതു സംബന്ധിച്ച്‌ തമിഴ്‌നാടിനും കേരളത്തിനും റിപ്പോർട്ട് നൽകിയിരിക്കുന്നത്.

ശ്രീലങ്കയിലെ തലൈ മാന്നാറിൽ നിന്നും അഭയാർത്ഥികൾ വരുംദിവസങ്ങളിൽ കേരള, തമിഴ്‌നാട് തീരങ്ങളിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്. രാമേശ്വരം അടക്കമുള്ള തീരപ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ശ്രീലങ്കയിൽ നിന്നുളള അഭയാർത്ഥികളെ സ്വീകരിക്കുമോ എന്നതിൽ കേന്ദ്രസർക്കാർ വ്യക്തത വരുത്തിയിട്ടില്ല. നിലലിൽ ചെറിയ തോതിൽ ശ്രീലങ്കൻ അഭയാർത്ഥികൾ രാമേശ്വരം തീരത്ത് എത്തുന്നുണ്ട്. മൂന്നാഴ്ച മുൻപ് എത്തിയ ഏഴുപേരെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു.

അതേസമയം, ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ രാജിവച്ചു. സർവ്വകക്ഷി യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രി രാജിവച്ചത്. പ്രക്ഷോഭകാരികൾ പ്രസിഡന്റിന്റെ വസതി പിടിച്ചെടുത്തതിന് പിന്നാലെ, പ്രധാനമന്ത്രി അടിയന്തര സർവകക്ഷി യോഗം വിളിച്ചിരുന്നു. പ്രസിഡന്റ് ഗോതബായ രജപക്സെയും പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ വിക്രമസിംഗെയും രാജിവയ്ക്കണമെന്നും സ്പീക്കർ താത്ക്കാലിയ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്നും സർവകക്ഷി യോഗത്തിൽ ആവശ്യമുയർന്നു. ഇതിന് പിന്നാലെ, ദേശീയ സർക്കാർ രൂപീകരിക്കാൻ വേണ്ടി സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ലങ്കയിൽ, പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ലക്ഷണങ്ങളാണ് തെരുവിലിറങ്ങിയത്. പ്രതിഷേധക്കാർ ഗോതബായയുടെ ഔദ്യോഗിക വസതി വളഞ്ഞു. സുരക്ഷാ സേന ചെറുത്തു നിന്നെങ്കിലും പ്രക്ഷോഭകർ സേനയെ മറികടന്ന് കൊട്ടാരത്തിലേക്ക് ഇരച്ചു കയറി. പ്രക്ഷോഭകരെ പിരിച്ചുവിടാൻ സൈന്യം ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു.

പ്രതിഷേധക്കാർ വസതി വളഞ്ഞതോടെ പ്രസിഡന്റ് ഗോതബായ രജപക്‌സെ കെട്ടിടത്തിൽ നിന്നു രക്ഷപ്പെട്ടു. സൈന്യം ഇദ്ദേഹത്തെ അതീവ സുരക്ഷിതമായി മാറ്റിയതായാണ് വിവരം.

ഗോതബായ രജപക്‌സെ രാജ്യം വിട്ടതായും റിപ്പോർട്ടുകളുണ്ട്. ഗോതബായ കപ്പലിൽ കയറി പോകുന്നതിന്റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രസിഡന്റ് രാജ്യം വിട്ടതായി ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

Advertisement