ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ കൊല്ലപ്പെട്ടു


ടോക്കിയോ: ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ കൊല്ലപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നെഞ്ചില്‍ വെടിയേറ്റ അദ്ദേഹം ആശുപത്രിയില്‍ ചികിത്സിയിലിരിക്കെ മരണപ്പെടുകയായിരുന്നു. വെള്ളിയാഴ്ച ഇന്ത്യന്‍ പ്രാദേശിക സമയം രാവിലെ 8.29നാണ് അദ്ദേഹത്തിന് വെടിയേറ്റത്.
വെടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഷിന്‍സോയ്ക്ക് ഹൃദയാഘാതമുണ്ടായതായും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ മണിക്കൂറുകള്‍ക്കം തന്നെ പുറത്തു വന്നു. തുടര്‍ന്ന് ഉച്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. പടിഞ്ഞാറന്‍ ജപ്പാനിലെ നാര നഗരത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രസംഗിക്കുന്നതിനിടെ അദ്ദേഹത്തിന് വെടിയേല്‍ക്കുകയായിരുന്നു. 2006 – 2007, 2012 – 2020 കാലയളവില്‍ ജപ്പാന്‍ പ്രധാനമന്ത്രിയായും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ച ഷിന്‍സോ ആബേ, ജപ്പാന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന വ്യക്തിയായിരുന്നു. ഇന്ത്യയുടെ 72-ാമത് റിപ്പബ്ലിക് ദിനത്തില്‍ (2021) രാജ്യം ഉന്നത സിവിലിയന്‍ പുരസ്‌കാരം ഷിന്‍സോ ആബേയക്ക് സമ്മാനിച്ചു. ഷിന്‍സോ ആബേയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ലോക നേതാക്കള്‍ അനുശോചിച്ചു.

Advertisement