അമേരിക്കയിൽ വൻ തട്ടിപ്പ് നടത്തിയ ഇന്ത്യൻ വംശജൻ അറസ്റ്റിൽ


വാഷിം​ഗ്ടൺ: അമേരിക്കയിൽ 45 ദശലക്ഷം ഡോളറിന്റെ (355,52,00000 ഇന്ത്യൻ രൂപ) തട്ടിപ്പ് നടത്തിയ ഇന്ത്യൻ വംശജൻ അറസ്റ്റിൽ.

50 കാരനായ ടെക് സംരംഭകൻ നീൽ ചന്ദ്രനാണ് വൻ ലാഭം നൽകുമെന്ന് പറഞ്ഞ് 10,000ഓളം പേരിൽ നിന്ന് നിക്ഷേപം സ്വീകരിച്ചത്. ഈതുക ഉപയോഗിച്ച്‌ നിരവധി ആഢംബര കാറുകളും സ്വത്തുവകകളും സമ്പാദിക്കുകയാണ് നീൽ ചെയ്തത്.

നെവാഡയിലെ ലാസ് വേഗസിൽ നിന്നാണ് നീൽ ചന്ദ്രനെ അറസ്റ്റ് ചെയ്തതെന്ന് ലോസ് ആഞ്ചൽസ് പൊലീസ് പറഞ്ഞു.

കുറ്റപത്രം അനുസരിച്ച്‌, ടെക്നോളജി കമ്പനി ഗ്രൂപ്പുകളുടെ ഉടമയായ നീൽ ചന്ദ്രൻ, കമ്പനികളുടെ പേരിലാണ് നിക്ഷേപക​രെ തെറ്റിദ്ധരിപ്പിച്ച്‌ പണം തട്ടിയത്. ViRSE എന്ന ബാനറിനു കീഴിൽ പ്രവർത്തിക്കുന്ന നീലിന്റെ കമ്പനികളിൽ ചിലതിനെ സമ്പന്നരായ ആളുകളുടെ ഒരു കൺസോർഷ്യം ഏറ്റെടുക്കാൻ പോവുകയാണെന്നും അത് വലിയ ലാഭം ഉണ്ടാക്കുമെന്നും തെറ്റിദ്ധരിപ്പിച്ചാണ് നിക്ഷേപങ്ങൾ സ്വീകരിച്ചത്.

കമ്പനിയുടെ ജീവനക്കാരെ ഉപയോഗിച്ചും നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചു. തന്റെ കമ്പനികളിലെ നിക്ഷേപകർക്ക് ഉടൻ വൻ തുക ലാഭ വിഹിതമായി ലഭിക്കുമെന്നതുൾപ്പെടെ കാണിച്ചാണ് നിക്ഷേപകരെ ആകർഷിച്ചത്.

എന്നാൽ കുറ്റപത്രപ്രകാരം, അത്തരത്തിൽ കമ്പനികൾ വാങ്ങാൻ തയാറായ കൺസോർഷ്യം ഇല്ലായിരുന്നു. ലഭിച്ച നിക്ഷേപങ്ങളിലെ വൻ തുക മറ്റ് ബിസിനസുകളിലേക്ക് ഉപയോഗിക്കുകയും ബാക്കി സ്വന്തം ആഢംബരത്തിനായി ചെലവഴിക്കുകയുമാണ് നീൽ ചന്ദ്രൻ ചെയ്തത്.

ബാങ്ക് അക്കൗണ്ടുകൾ, സ്വത്ത് വകകൾ, 39 ടെസ്‍ല വാഹനങ്ങൾ ഉൾപ്പെടെ ആഢംബര വാഹനങ്ങൾ എന്നിവയുൾപ്പെടെ 100 വ്യത്യസ്തമായ സ്വത്തു വകകൾ ജപ്തി ചെയ്യുമെന്നും കുറ്റപത്രത്തിൽ പറയുന്നു. കുറ്റം ​കോടതിയിൽ തെളിഞ്ഞാൽ 30 വർഷത്തോളം തടവുശിക്ഷ ലഭിക്കും.

Advertisement