ഫിലിപ്പീൻസിൽ നൊബേൽ ജേതാവ് മരിയ റെസ്സയുടെ മാധ്യമ സ്ഥാപനം പൂട്ടാൻ ഉത്തരവ്

മനില: ഫിലിപ്പീൻസി​ൽ ​സമാധാന നൊബേൽ ജേതാവ് മരിയ റെസ്സയുടെ ഉടമസ്ഥതയിലുള്ള റാപ്ലർ എന്ന ഓൺലൈൻ മാധ്യമസ്ഥാപനം അടച്ചു പൂട്ടാൻ ഉത്തരവിട്ടു സർക്കാർ.

സ്ഥാപനത്തിന്റെ ബദ്ധവൈരിയായിരുന്ന റൊഡ്രിഗോ ദുതർദേ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനു തൊട്ടുപിന്നാലെയാണ് നടപടി. ​

ദുതർതേയുടെ കടുത്ത വിമർശകയായിരുന്നു റെസ്സ. 2016ൽ ദുതർതേ തുടങ്ങി വെച്ച മയക്കു മരുന്നു വേട്ടയുടെ കാണാപ്പുറങ്ങളെ കുറിച്ച്‌ അവർ നിരന്തരം വാർത്തകളെഴുതി. തുടർന്ന് ഇവരെ ജയിലിലടക്കുകയും റാപ്ലറിന്റെ നടത്തിപ്പിനെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. മയക്കുമരുന്നു വേട്ടയുടെ പേരിൽ ദുതർതേ ഭരണകൂടം എണ്ണമറ്റ നിരപരാധികളെ ജയിലിലടച്ചിരുന്നു. പൊലീസ് നടപടിയിൽ നിരവധിയാളുകൾ കൊല്ലപ്പെടുകയും ചെയ്തു.

അനധികൃതമായി പ്രവർത്തിക്കുകയാണെന്നും കാണിച്ച്‌ റാപ്ലറിന്റെ ലൈസൻസ് റദ്ദാക്കിയിരിക്കയാണ്. സർക്കാർ തീരുമാനത്തിനെതിരെ അപ്പീൽ നൽകുമെന്ന് റെസ്സ അറിയിച്ചു. വ്യാജ വാർത്ത ഔട് ലെറ്റ് എന്നാണ് ദുതർതേ വെബ്സൈറ്റിനെതിരെ ഉയർത്തിയ ആരോപണം

Advertisement