വെറുമൊരു പാലമല്ലിത്; ഭൂകമ്പത്തെ അതിജീവിക്കുന്ന സാങ്കേതികതയുമായി പദ്മ പാലം

ധാക്ക: കഴിഞ്ഞ ദിവസമാണ് പദ്​മ പാലം തുറന്ന് കൊടുത്തത്. ശനിയാഴ്ച തുറന്നുകൊടുത്ത പദ്മ പാലം ബംഗ്ലാദേശിന് വെറും ഒരു പാലമല്ല. ആ രാജ്യത്തിന്റെ വികസന യാത്രയുടെ അടയാളം കൂടിയാണ്.

പട്ടിണിയുടേയും തീവ്രവാദി ആക്രമണങ്ങളുടെയും ഇന്നലകളെ മറന്ന് വികസനത്തിലേക്ക് കുതിക്കുന്ന ഒരു രാജ്യത്തിന്റെ ഇച്ഛാശക്തിയുടെ പ്രതീകം. പദ്മ നദിക്ക് കുറുകെ 6.15 കിലോമീറ്റർ നീളത്തിൽ ഏഴ് വർഷം കൊണ്ടാണ് പാലം നിർമ്മാണം പൂർത്തിയാക്കിയത്. താഴെ റെയിൽവെ പാതയും അതിന് മുകളിൽ നാല് വരി പാതയും അടങ്ങുന്നതാണ് പാലം.

ലോക ബാങ്കും സഹായം വാഗ്ദാനം ചെയ്ത മറ്റ് വിദേശ ഏജൻസികളും കൈവിട്ടപ്പോഴും ഉപേക്ഷിക്കാതെ സ്വന്തം പണം ഉപയോഗിച്ചാണ് ബംഗ്ലാദേശ് ഈ പാലം പൂർത്തിയാക്കിയത്. 30,000 കോടി രൂപയാണ് നിർമ്മാണത്തിന് ചെലവായത്. പ്രധാന പാലത്തിന് 6.15 കിലോമീറ്റർ ആണ് നീളമെങ്കിലും കരയിലൂടെയുള്ള ഭാഗവും കൂടി ഉൾപ്പെടുമ്പോൾ ആകെ നീളം 10.642 കിലോമീറ്റർ ഉണ്ട്. ലോകത്തെ ഏറ്റവും നീളം കൂടിയ പാലത്തിന്റെ കണക്കിൽ 122 ാം സ്ഥാനത്താണ് ഈ പാലം.

42 പില്ലറുകളാണ് ആകെയുള്ളത്. രണ്ട് പില്ലറുകൾ തമ്മിലുള്ള അകലം 150 മീറ്റർ. 1998 സപ്തംബറിൽ 3843 കോടി ബംഗ്ലാദേശ് ടാക്ക ചെലവിട്ട് വിഭാവനം ചെയ്ത പാലമാണിത്. രാജ്യത്തെ ഓരോ പൗരനും സംഭാവനയായി പത്ത് ടാക്ക (8.4 രൂപ) വരെ പാലം ഫണ്ടിലേക്ക് സംഭാവന നൽകി.

2012 ൽ ലോക ബാങ്ക് 120 കോടി ഡോളർ വായ്പ ഇതിന് വാഗ്ദാനം ചെയ്തതു. എന്നാൽ ഇതിൽ കൈക്കൂലിയും അഴിമതിയും ഉന്നയിക്കപ്പെട്ടു. അതോടെ അവർ പിൻവാങ്ങി. പിന്നാലെ സഹായം വാഗ്ദാനം ചെയ്ത എഡിബിയും ജൈക്കയും പിന്മാറി. ആര് സഹായിച്ചില്ലെങ്കിലും സർക്കാർ ഇത് പണിയുമെന്ന് പ്രധാനമന്ത്രി ശൈഖ് ഹസീന പ്രഖ്യാപിച്ചു. വമ്പൻ പദ്ധതികൾ ചെയ്ത് യാതൊരു മുൻപരിചയവുമില്ലാത്ത രാജ്യം എങ്ങനെ ഇത് ചെയ്യുമെന്ന് അന്ന് പലരും പരിഹസിച്ചു. രാഷ്ട്രപിതാവ് ശൈഖ് മുജീബുർ റഹ്‌മാൻ ആത്മാഭിമാനത്തിന്റെ പ്രധാന്യത്തെക്കുറിച്ച് പഠിപ്പിച്ചതാണ് പാലം ഉദ്ഘാടനം ചെയ്യവേ ശൈഖ് ഹസീന അതിന് മറുപടിയായി ഓർമ്മിപ്പിച്ചത്.

ബംഗ്ലാദേശിന്റെ 21 വർഷമായുള്ള ഒരു സ്വപ്‌നമാണ് സഫലമായത്. കൃത്യമായി പറഞ്ഞാൽ ശൈഖ് ഹസീന പ്രധാനമന്ത്രി പദത്തിൽ ആദ്യ ടേം പൂർത്തിയാക്കി അവസാന ദിവസങ്ങളിൽ 2001 ജൂലായ് നാലിനാണ് ശിലപാകിയത്. എന്നാൽ നിർമ്മാണം തുടങ്ങിയത് 2018 ലാണ്. 2021 ഡിസംബറിൽ അവസാന സ്പാനിന്റെ പണിയും പൂർത്തിയായി. രാജ്യത്തെ തെക്ക് പടിഞ്ഞാറൻ ഭാഗങ്ങളിലുള്ള 21 ജില്ലകളെ തലസ്ഥാനമായ ധാക്കയുമായി ബന്ധിപ്പിക്കുന്നതാണ് പാലം.

തെക്ക്-പടിഞ്ഞാറൻ ജില്ലകളിൽ നിന്ന് ധാക്കയിലേക്കെത്താൻ 180 മുതൽ 300 കിലോമീറ്റർ വരെ യാത്ര വേണം. പലയിടങ്ങളിലും ചെറുബോട്ടുകളിലും മറ്റും നദി കടന്നു വേണം സഞ്ചരിക്കാൻ. അതിനാൽ, ഇത്രയും യാത്രയ്ക്ക് 15 മുതൽ 22 മണിക്കൂർ വരെ വേണ്ടിവരും. പദ്മ പാലം വന്നതോടെ വലിയ സമയലാഭവും സൗകര്യവുമാണ് ഉണ്ടാവുക.

1200 ബംഗ്ലാദേശി എഞ്ചിനീയർമാരുടെ പിന്തുണയോടെ ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള റെയിൽവെ മേജർ ബ്രിഡ്ജ് എഞ്ചിനീയറിങ് ഗ്രൂപ്പ് ആണ് നിർമ്മാണ മേൽനോട്ടം നടത്തിയത്. നദിയുടെ അടിത്തട്ടിൽ 300 അടി താഴ്ചയിൽ വരെ സ്റ്റീൽ പൈലുകളിലാണ് പാലത്തിന്റെ ഉറപ്പ്. തെക്കേ അമേരിക്കയിലെ ആമസോൺ നദി കഴിഞ്ഞാൽ ലോകത്ത് തന്നെ ഏറ്റവും ശക്തമായ ഒഴുക്കുള്ള നദിയാണ് പദ്മയെന്നും പ്രവചിക്കാനാകാത്ത രീതിയിലാണ്‌ ചിലപ്പോൾ ഒഴുക്കെന്നും പദ്ധതിയുടെ പ്രോജക്ട് ഡയറക്ടർ പറയുന്നു.

മോഡേൺ ഫ്രിക്ഷൻ പെൻഡുലം ബെയറിങ്‌സ് അടിത്തറയ്ക്ക് താങ്ങായി ഉപയോഗിച്ചിട്ടുണ്ട്. അതായത് റിക്ടർ സ്‌കെയിലിൽ ഒൻപത് രേഖപ്പെടുത്തുന്ന ഭൂകമ്പമുണ്ടായാലും അതിനെ അതിജീവിക്കാൻ ഇതിലൂടെ കഴിയുമെന്നാണ് അവകാശപ്പെടുന്നത്. ലോകത്ത് ആദ്യമായാണ്‌ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതും. പാലത്തിന്റെ ബെയറിങ്ങ്‌സിന് 10,0000 ടണ്ണിലധികം താങ്ങാനും കഴിയും. 24,0000 വാഹനങ്ങൾ എല്ലാദിവസവും പാലം കടക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ഇത് മാത്രമല്ല തെക്ക് പടിഞ്ഞാറൻ മേഖലയിലെ ജിഡിപി ഇതിലൂടെ മാത്രം 2.5 ശതമാനം വളർച്ചുണ്ടാവുമെന്നാണ് അനുമാനം. രാജ്യത്തിന്റെ മൊത്തം ജിഡിപിയിൽ 1.23 ശതമാനത്തിന്റെ വളർച്ചയും പ്രതീക്ഷിക്കുന്നു.

ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിലും ഈ പാലത്തിന് ഏറെ പ്രാധാന്യമുണ്ട്. കൊൽക്കത്തയിൽ നിന്ന് ധാക്കയിലേക്കുള്ള യാത്രയിൽ ഏറ്റവും കുറഞ്ഞത് മൂന്ന് മണിക്കൂർ സമയമെങ്കിലും ലാഭിക്കാം. അതോടൊപ്പം പദ്മ സേതുവിൽ നിന്ന് 159 കിലോമീറ്റർ അകലെ അകൗറ-അഗർത്തല റെയിൽവേ പാതയിലേക്കും ബന്ധിപ്പിക്കാം,

അഴിമതി ആരോപണം വരെ ഉയർന്നസമയത്തും ഇന്ത്യ ഹസീനയ്‌ക്കൊപ്പം നിന്നു. പ്രധാനമന്ത്രിയുടെയും രാജ്യത്തിന്റെയും ഇച്ഛാശക്തിയുടെ പ്രതീകമാണ് പാലമെന്ന് ഇന്ത്യൻ അംബാസഡർ അഭിപ്രായപ്പെട്ടു.

അഴിമതി ആരോപണത്തിൽ കഴമ്പില്ലെന്ന് ഇതിനോടിടയ്ക്ക് കാനഡ കോടതി വിധിയെഴുതി. എസ്എൻസി ലാവ് ലിനിലായിരുന്നു സംശയമുനയിൽ. അവരാണ് നിർമ്മാണം ആദ്യം ഏറ്റെടുത്തത്. അവർക്ക് കരാർ നൽകിയതിൽ ഭരണകക്ഷിയായ അവാമി ലീഗിലെ ചില നേതാക്കൾക്കും മന്ത്രിമാർക്കും കോഴ ലഭിച്ചുവെന്നായിരുന്നു ആരോപണം.

പദ്മ പാലത്തിന് പിന്നാലെ മെട്രോ റെയിലും രാജ്യത്തെ ഏറ്റവും വലിയ ടണലും പൂർത്തീകരണ ഘട്ടത്തിലാണ്. ഈ വർഷം രണ്ടും തുറന്നുകൊടുക്കും. പട്ടിണിരാജ്യത്തിൽ നിന്ന് വികസ്വര രാജ്യമായി മാറാനും 2040 ഓടെ വികസിത രാജ്യമാകാനും മോഹിക്കുന്ന ബംഗ്ലാദേശിന് പദ്മ പാലം വെറും ഒരു പാലമല്ല.

Advertisement