ക്രൂയിസ് കപ്പലുകളിൽ ഭീമൻ ആയ ആഢംബര കപ്പൽ വാങ്ങാൻ ആളില്ല

Advertisement

ഹോങ്‌കോങ്ങ്: ആഢംബരത്തിന്റെ അവസാന വാക്കായിരുന്നു സ്വപ്നം. ക്രൂയിസ് കപ്പലുകളിൽ ഭീമൻ. ഒന്നല്ല രണ്ട് കപ്പലുകൾ. ഗ്ലോബൽ ഡ്രീം 2, ഗ്ലോബൽ ഡ്രീം.

2500 കാബിനുകളിലായി 9000 പേർക്ക് യാത്ര ചെയ്യാവുന്ന 1122 അടി നീളമുള്ള (342 മീറ്റർ) കൂറ്റൻ ആഢംബര കപ്പലാണ് വിഭാവനം ചെയ്തത്. അന്തിമ ഘട്ടത്തിലെത്തുമ്പോൾ ഫണ്ടില്ലാതെ നിർമ്മാണം നിലച്ചു. ഉടമസ്ഥരും മാതൃകമ്പനിയും കിട്ടാക്കടം പെരുകി പാപ്പരായി. കപ്പൽശാല തന്നെ കൈമാറി.

പലതവണ വാങ്ങാൻ ആളെ നോക്കി. ആരും അടുക്കുന്നില്ല. ഇനിയിപ്പോ ഈ വർഷം അവസാനത്തോടെ കപ്പൽശാലയിൽനിന്ന് മാറ്റിക്കൊടുത്തേ മതിയാകൂ. നിൽക്കക്കള്ളിയില്ലാതെ കപ്പലിനെ കൈയൊഴിയാൻ ഉടമകൾ നിർബന്ധിതരായി. വേറെ വഴിയില്ലാത്തതിനാൽ ആക്രി വിലയ്ക്ക് തൂക്കി വിൽക്കുകയേ തരമുള്ളൂവെന്ന് കപ്പൽശാല ഉടമസ്ഥർ പറയുന്നു. അങ്ങനെയെങ്കിൽ വരുന്ന ആഴ്ചകൾ നിർണായകമാണ്. വാങ്ങാൻ ആരുമില്ലെങ്കിൽ ഗ്ലോബൽ ഡ്രീമിന്റെ കന്നിയാത്ര പൊളിക്കൽ കേന്ദ്രത്തിലേക്ക് ആകാനാണ് എല്ലാ സാധ്യതയും.

2200 ജോലിക്കാരും തീം പാർക്ക് അടക്കം വമ്പൻ സൗകര്യങ്ങളുമുള്ള കപ്പൽ 2021-ൽ നീറ്റിലിറക്കാൻ ഉദ്ദേശിച്ചതാണ്. വലുപ്പം കൊണ്ട് ലോകത്തെ ആറാമത്തെ വലിയ ക്രൂയിസ് കപ്പലാണ് ഗ്ലോബൽ ഡ്രീം. 2, 08,000 ടൺ ഭാരമുണ്ട്. കാബിനുകൾ മറ്റ് ആഡംബര കപ്പലുകളിലുള്ളതിനേക്കാൾ 15 ശതമാനം വലിപ്പമേറിയതാണ്. മുഖവും ശബ്ദവും തിരിച്ചറിയാൻ കഴിയുന്ന സോഫ്റ്റ്‌വെയർ സൗകര്യവും 2200 ജോലിക്കാരും അടക്കമാണ് കപ്പൽ പ്രയാണം ലക്ഷ്യമിട്ടത്.

കോവിഡ് വന്നു. സർവരും ലോക്ഡൗണായി. അത്യാവശ്യ യാത്രകളിലേക്ക് ലോകം മടങ്ങിയിട്ടും ക്രൂയീസ് കപ്പൽ യാത്രയ്ക്ക് പഴയ ഡിമാൻഡില്ല. ഇതിനിടയിൽ ക്രൂയിസ് വ്യവസായം തന്നെ പ്രതിസന്ധിയിലായി. ഗ്ലോബൽ ഡ്രീം കപ്പലിന്റെ ഉടമസ്ഥരായ എം.വി വെർഷ്ടണിന്റെ മാതൃ കമ്പനിയായ ഹോങ്‌കോങ്ങിലെ ജെൻടിങ് ഫണ്ട് കണ്ടെത്താനാകാതെയും കടം പെരുകിയും തകർന്നു. രണ്ട് കപ്പലുകൾ ഇന്ധനം അടിച്ചതിന്റെ ബിൽ അടയ്ക്കാത്തതിന് പിടിച്ചെടുത്തതോടെ ജെൻടിങ് ക്രൂയിസ് കപ്പലുകളുടെ പ്രവർത്തനം തന്നെ നിർത്തി.

ഇതൊക്കെയാണെങ്കിലും ഗ്ലോബൽ ഡ്രീം ജർമ്മനിയിലെ ബാൾട്ടിക് തീരത്ത് കപ്പൽശാലയിൽ 75 ശതമാനം നിർമ്മാണം പൂർത്തിയായി. വിസ്മയർ കപ്പൽശാലയിൽ നിന്ന് ഈ വർഷം അവസാനത്തിനുള്ളിൽ കപ്പൽ മാറ്റണം. പോംവഴിയില്ലാതെ യാർഡ് തന്നെ കമ്പനി കൈമാറി. നാവിക യൂണിറ്റിന് കൈമാറിയ യാർഡിൽ നിന്ന് സൈനിക ആവശ്യങ്ങൾക്കുള്ള കപ്പലുകൾ മാത്രമേ നിർമ്മിക്കൂ. അതിന് മുമ്പായി വാങ്ങാൻ ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയിലാണ് ഉടമസ്ഥർ. 2024-ഓടെ അന്തർവാഹിനി നിർമ്മാണ കേന്ദ്രമായി ഇത് മാറ്റാനാണ് ഇപ്പോഴത്തെ പദ്ധതി.

പൊളിച്ചുകൊടുക്കേണ്ടി വരുന്ന ഘട്ടമായതോടെ ആവശ്യക്കാരെ കിട്ടിയാൽ എൻജിനും മറ്റും പ്രധാന പാർട്‌സും എങ്കിലും വിൽക്കാൻ കഴിയുമോ എന്നാണ് വെർഷ്ൺ നോക്കുന്നത്. 2018-ലാണ് ഗ്ലോബൽ ഡ്രീമിന്റെ നിർമ്മാണം തുടങ്ങിയത്. ഈ ജനുവരിയിൽ എം.വി വെർഫ്ടൺ പ്രവർത്തനം നിർത്തിയപ്പോൾ 2000- ത്തോളം ജോലിക്കാരുണ്ടായിരുന്നു. ഗ്ലോബൽ ഡ്രീം 2-വും ഗ്ലോബൽ ഡ്രീമും ഏഷ്യൻ ആസ്ഥാനമായുള്ള ഡ്രീം ക്രൂയിസസ് നേരത്തെ കമ്മീഷൻ ചെയ്തിരുന്നു. സ്വീഡനിലെ സ്റ്റെന എ.ബിക്ക് ഏഷ്യയിൽ ക്രൂയിസ് നിർമ്മിക്കാൻ പദ്ധതിയുണ്ടായിരുന്നു. ഇവർ മാത്രമാണ് ആദ്യഘട്ടത്തിൽ ഗ്ലോബൽ ഡ്രീമിനെ വാങ്ങാൻ താത്പര്യം അറിയിച്ചത്. എന്നാൽ, ജെൻടിങ്ങിന്റെ മുൻ ഉടമസ്ഥരായ ലിം കോക് തായ് സിംഗപ്പൂരിൽ പുതിയ ക്രൂയിസ് ബ്രാൻഡ് പ്രഖ്യാപിച്ചതോടെ അവർ നീക്കത്തിൽനിന്ന് പിന്മാറി.

80 ശതമാനം പൂർത്തിയായ കപ്പലിന്റെ നിർമ്മാണം പൂർത്തിയാക്കണമെങ്കിൽ 660 മില്യൺ യൂറോ(70 മില്യൺ യു.എസ് ഡോളർ) കൂടി കണ്ടെത്തണമായിരുന്നു. ഇക്കണോമിക് സ്‌റ്റെബിലൈസേഷൻ ഫണ്ടിലൂടെ 680 മില്യൺ ഡോളർ ലഭ്യമാക്കാൻ ജർമ്മനി തയ്യാറായി. എന്നാലും ഫലവത്തായില്ല. 21 ആഴ്ചകളായി വാങ്ങാൻ ആരെയെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണ് എം.വി വെർഫ്ടൺ. നീറ്റിലിറങ്ങുന്ന സമയം കുറിച്ച്‌ കാത്തിരുന്ന നൗക അങ്ങനെ ആളും ആരവും ടൂറിസ്റ്റുകൾക്കും പകരം പാർട്‌സ് പാർട്‌സായി ആക്രി വിലയ്ക്ക് തൂക്കിവിൽപന കാത്തുകിടക്കുന്നു. സ്വപ്‌നം പേരിൽ മാത്രമായി.

Advertisement