‘രാജ്യാന്തര ശാഖകളുള്ള ജ്വല്ലറി ഗ്രൂപ്പിന് വേണ്ടിയാണ് സ്വപ്ന സ്വർണം കടത്തിയത്’, സരിത പറഞ്ഞത്‌ കേട്ടപാടെ ഫേസ്ബുക്ക്‌ കമന്റ്‌ പൂട്ടി പ്രമുഖ ജ്വല്ലറി

കൊച്ചി: രാജ്യാന്തരശാഖകളുള്ള ജ്വല്ലറി ​ഗ്രൂപ്പിന് വേണ്ടിയാണ് സ്വപ്ന സ്വർണം കടത്തിയതെന്ന് സോളാർ കേസ് പ്രതി സരിത നായർ. സരിതയുടെ വെളിപ്പെടുത്തൽ പുറത്ത് വന്നയുടൻ തന്നെ പ്രമുഖ ജ്വല്ലറി ഫേസ്ബുക്കിൽ തങ്ങളുടെ കമന്റ് ഓപ്ഷന് നിയന്ത്രണം ഏർപ്പെടുത്തി.

സ്വർണക്കടത്ത് ആരോപണം കാരണമാണോ ഇതെന്ന് സോഷ്യൽ മീഡിയ ചോദിച്ച് തുടങ്ങിക്കഴിഞ്ഞു. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് ‘ചെറിയ മീൻ’ ആണെന്നും സരിത എസ് നായർ പറഞ്ഞു. സ്വപ്ന സുരേഷ് സ്വർണം കൊണ്ടുവന്നത് വിവിധ രാജ്യങ്ങളിലും എല്ലാ ജില്ലകളിലും ബിസിനസ് ഉള്ള ജ്വല്ലറിക്ക് വേണ്ടിയാണെന്ന് സരിത എസ് നായർ ആരോപിച്ചിരുന്നു.

സ്വപ്ന മറച്ചു വെക്കുന്ന കാര്യം പലതും അറിയാം. രഹസ്യമൊഴി നൽകിയ ശേഷം അത് പുറത്തു പറയും. സ്വപ്ന ആർക്കാണ് സ്വർണ്ണം കൊടുത്തതെന്ന് വ്യക്തമാക്കണം.’ സ്വർണ്ണം ആർക്കുവേണ്ടിയാണ് എത്തിച്ചതെന്ന് തനിക്ക് അറിയാമെന്നും സരിത പറഞ്ഞു.

അതേസമയം സ്വപ്ന സുരേഷിന്റെ ആരോപണങ്ങളിൽ സത്യമുണ്ടെങ്കിൽ കൂടെ നിൽക്കാൻ തയ്യാറാണെന്ന് സരിത വ്യക്തമാക്കി. പക്ഷെ ആരോപണങ്ങളൊന്നും തെളിയിക്കാനുള്ള തെളിവ് ഹാജരാക്കാൻ സ്വപ്നക്ക് കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴക്കുന്നുവെന്നാണ് ജയിലിൽ വച്ച് സ്വപ്ന തന്നോട് പറഞ്ഞതെന്നും സരിത കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. സ്വപ്ന സുരേഷിൻറെ രഹസ്യമൊഴിയുടെ പകർപ്പ് മൂന്നാമതൊരു കക്ഷിക്ക് നൽകാനാകില്ലെന്നാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവ്. പകർപ്പിന് വേണ്ടി ഇനി ഹൈക്കോടതിയെ സമീപിക്കുമെന്നും സരിത വ്യക്തമാക്കി.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സർക്കാരിനെതിരായ ഗൂഡാലോചനാ കേസിൽ സരിത എസ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ പറയാൻ പിസി ജോർജ്ജ് സമ്മർദ്ദം ചെലുത്തിയെന്ന് സരിതാ എസ് നായർ മൊഴി നൽകിയിട്ടുണ്ട്. സ്വപ്നയും പിസി ജോർജ്ജും ക്രൈം നന്ദകുമാറുമാണ് നീക്കത്തിന് പിന്നിലെന്നുമാണ് സരിത ഗൂഡാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് നൽകിയ മൊഴി.

Advertisement