പ്രവാചകനെതിരായ പരമാർശം; ഇന്ത്യ മാപ്പു പറയേണ്ട കാര്യമില്ല; പലരും പലതും പറയും; അതൊന്നും ഇന്ത്യയെ ബാധിക്കില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Advertisement

തിരുവനന്തപുരം: ദേശീയ വാർത്ത ചാനൽ ചർച്ചയ്ക്കിടെ ബിജെപി വക്താവ് നൂപുർ ശർമ പ്രവാചകനെതിരെ നടത്തിയ പരാർശത്തിൽ ഇന്ത്യ മാപ്പു പറയേണ്ടതില്ലെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

ഇന്ത്യ എല്ലാവരെയും ഉൾക്കൊള്ളുന്ന രാജ്യമാണെന്നും പ്രധാനമന്ത്രിയും ആർഎസ്‌എസ് തലവനും പലതവണ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കശ്മീർ വിഷയത്തിലടക്കം പല രാജ്യങ്ങളും പലതും പറയുന്നു, അതൊന്നും ഇന്ത്യയെ ബാധിക്കാറില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

വിവാദ പരാമർശം നടത്തിയ വക്താവ് നൂപുർ ശർമയെ ബിജെപിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്യുകയും ഡൽഹി ഘടകം മാധ്യമ വിഭാഗം ചുമതലക്കാരൻ നവീൻ കുമാർ ജിൻഡാലിനെ പുറത്താക്കുകയും ചെയ്തു. പരാമർശം നടത്തിയവർക്കെതിരെയുള്ള അച്ചടക്കനടപടിയെ സ്വാഗതം ചെയ്‌തെങ്കിലും ഇന്ത്യൻ സർക്കാർ ക്ഷമാപണം നടത്തണമെന്ന് ഖത്തർ ആവശ്യപ്പെട്ടിരുന്നു.

ആഗോള തലത്തിലുള്ള മുസ്‌ലിം സമൂഹത്തെ വേദനിപ്പിക്കുന്നതാണു പരമാർശമെന്നും വിവാദ പരാമർശങ്ങളിൽ ഇന്ത്യൻ സർക്കാർ പരസ്യമായ ക്ഷമാപണം നടത്തുമെന്നാണു പ്രതീക്ഷയെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു പ്രവാചകനെ നിന്ദിച്ചുവെന്നാരോപിച്ചു യുപിയിലെ കാൻപുരിൽ സംഘർഷവും പൊട്ടിപ്പുറപ്പെട്ടിരുന്നു

Advertisement