500 ബില്ല്യൺ ഡോളർ ചെലവ്; സൗദിയിൽ വരുന്നു ലോകത്തെ ഏറ്റവും വലിയ കെട്ടിടം


റിയാദ്:ലോകത്തെ ഏറ്റവും വലിയ കെട്ടിടം ഇനി സൗദി അറേബ്യയിൽ ഉയരാൻ പോകുന്നു .

രാജ്യത്തെ ആൾതാമസം കുറഞ്ഞ ചെങ്കടൽ തീരത്ത് അംബരചുംബികളായ ഇരട്ടഗോപുരം നിർമിക്കാനാണ് സൗദി ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ. നിയോം പദ്ധതിയുടെ ഭാഗമായിട്ടായിരിക്കും ചെങ്കടൽ തീരത്ത് 500 ബില്യൺ ഡോളർ ചെലവഴിച്ച്‌ സൗദി കെട്ടിടം നിർമ്മിക്കുക.

സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാന്റെ സ്വപ്ന പദ്ധതിയാണ് നിയോം. നിർമാണം പൂർത്തിയായാൽ കാഴ്ചയുടെ അത്ഭുതങ്ങൾ ഒളിപ്പിച്ച പടുകൂറ്റൻ കെട്ടിടമായിരിക്കും സൗദിയിലെ അംബരചുംബി. ലോകത്തെ മറ്റു കെട്ടിടങ്ങളെക്കാൾ വളരെ വലുതായിരിക്കും ഇരട്ടഗോപുരം. ഏകദേശം 500 മീറ്റർ ഉയരവും മീറ്റർ കണക്കിന് നീളവും കെട്ടിടത്തിനുണ്ടാകുമെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച്‌ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

നിയോം പദ്ധതിയുടെ ഭാഗമായി ചെങ്കടൽ തീരത്ത് ഭൂമിക്കടിയിലൂടെയുള്ള ഹൈപ്പർ-സ്പീഡ് റെയിൽ പദ്ധതിയായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. മലിനീകരണത്തിന് കാരണമാകുന്ന വാഹനങ്ങൾ പൂർണമായും ഒഴിവാക്കി അത്യാധുനിക ബദൽ മാർഗങ്ങളായിരുന്നു നിയോമിൽ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

ഇതിൽനിന്ന് വ്യത്യസ്തമായാണ് ലോകത്തെ ഏറ്റവും വലിയ കെട്ടിടം ഇവിടെ ഉയരുമെന്ന പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.വലിയതോതിൽ വിദേശ നിക്ഷേപം ആകർഷിക്കാനും രാജ്യത്തിന്റെ സമ്ബദ് വ്യവസ്ഥയിലേക്ക് എണ്ണ വിൽപ്പനയ്ക്ക് പുറമേ മറ്റൊരു വരുമാനം കണ്ടെത്താനും ലക്ഷ്യമിട്ടാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്.

നിലവിൽ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം യുഎഇയിലെ ബുർജ് ഖലീഫയാണ്. ലോകത്തെ എറ്റവും ഉയരമേറിയ കെട്ടിടം ജിദ്ദയിൽ നിർമിക്കുമെന്ന് നേരത്തെ സൗദി രാജകുമാരനായ അൽവലീദ് ബിൻ തലാൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിന്റെ നിർമാണം ഭാഗികമായി മാത്രമേ പൂർത്തിയായിട്ടുള്ളു.

Advertisement