ചന്ദ്രന്റെ മണ്ണിൽ ചെടി നട്ട് ശാസ്ത്രജ്ഞർ, വലിയ മുന്നേറ്റമെന്ന് ലോകം

ഫ്ലോറിഡ: ചന്ദ്രനിൽ നിന്നു കൊണ്ടുവന്ന മണ്ണിൽ ചെടി നട്ട് ശാസ്ത്രജ്ഞർ. കമ്മ്യൂണിക്കേഷൻസ് ബയോളജി എന്ന പ്രദ്ധീകരണത്തിലാണ് പഠനത്തെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

ഫ്ളോറിഡ സർവകലാശാലയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫുഡ് ആൻഡ് അഗ്രികൾച്ചറൽ സയൻസസ് ശാസ്ത്രജ്ഞനായ റോബർട്ട് ഫേളിന്റെ നേതൃത്വത്തിൽ നടത്തിയ പഠനവുമായി ബന്ധപ്പെട്ടാണ് ചന്ദ്രനിൽ കാണപ്പെടുന്ന മണ്ണായ റിഗോലിത്തിൽ ചെടി നട്ടത്.

ഭൂമിയുടെ മണ്ണിന് പുറമേ മറ്റൊരു ഭൗമ വസ്തുവിൽ വിത്ത് പാകുന്നത് ഇതാദ്യമായാണ്. ‘അറബിഡോപ്‌സിസ് തലിയാന’ എന്നറിയപ്പെടുന്ന ചെടിയാണ് ശാസ്ത്രജ്ഞർ ചന്ദ്രന്റെ മണ്ണിൽ നട്ടത്. അപ്പോളോ 11,12,17 ദൗത്യങ്ങളിൽ ഭൂമിയിൽ എത്തിച്ച മൂന്ന് വ്യത്യസ്ത സാമ്പിളുകളിലെ മണ്ണിലാണ് ചെടി നട്ടിരിക്കുന്നത്. വിത്ത് മുളയ്ക്കുകയും ചെടി വളരുകയും ചെയ്യുന്നുണ്ടെന്ന് പഠനം നടത്തുന്ന ശാസ്ത്രജ്ഞർ അറിയിച്ചു. 12 ഗ്രാം മണ്ണാണ് പഠനത്തിനായി നാസ നൽകിയത്. അതേസമയം, കൃത്രിമമായി നിർമിച്ച ചന്ദ്രന്റെ മണ്ണായ ജെഎസ്‌സിയിൽ ചെടി വളർന്നില്ല.

പഠനം ഭാവിയിലെ ചാന്ദ്രപര്യവേഷണങ്ങൾക്ക് സഹായകമാകുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഭാവിയിൽ ചന്ദ്രന്റെ മണ്ണിൽ തോട്ടങ്ങൾ നിർമിക്കാൻ സാധിക്കുമെന്നും ഇത് ചന്ദ്രനിലേക്ക് ദീർഘകാല ദൗത്യങ്ങൾ നടത്തുന്ന ബഹിരാകാശയാത്രികർക്ക് ജീവൻ നിലനിർത്താൻ ഉപകാരപ്രദമാകുമെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.

Advertisement