കൊളംബോ:
മഹീന്ദ രജപക്സെ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചിട്ടും ശ്രീലങ്കയിൽ ജനരോഷത്തിന് ശമനമില്ല. മഹീന്ദയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമായതോടെ കുടുംബസമേതം അദ്ദേഹം രഹസ്യതാവളത്തിലേക്ക് മാറിയെന്നാണ് റിപ്പോർട്ടുകൾ. സ്ഥാനമൊഴിഞ്ഞിട്ടും പ്രധാനമന്ത്രിയോടുള്ള രോഷമടങ്ങാത്ത ജനങ്ങൾ രജപക്സെയുടെ ഔദ്യോഗിക വസതി വളഞ്ഞു.
വീടിന് നേരെ തുടരെ പെട്രോൾ ബോംബുകളും പ്രക്ഷോഭകാരികൾ വലിച്ചെറിഞ്ഞു. ജനക്കൂട്ടം വസതിയിൽ കയറുമെന്ന ഘട്ടം വന്നതോടെ സൈന്യം വീട് വളയുകയായിരുന്നു. വസതിക്കുള്ളിൽ നിന്ന് ജനക്കൂട്ടത്തിന് നേരെ വെടിവെപ്പും നടന്നു. തുടർന്നാണ് രജപക്സെയെ സൈനിക കാവലിൽ രഹസ്യ താവളത്തിലേക്ക് മാറ്റിയത്.
രജപക്സെയുടെ കുടുംബ വീടും നിരവധി വസ്തുവകകളും ജനക്കൂട്ടം കത്തിച്ചു. നിരവധി മന്ത്രിമാരുടെയും എംപിമാരുടെയും വീടുകൾ ആക്രമിക്കപ്പെട്ടു. നൂറുകണക്കിന് വാഹനങ്ങൾ അഗ്നിക്കിരയാക്കി. രജപക്സെ കുടുംബവുമായി അടുപ്പം പുലർത്തുന്ന വ്യവസായ ഗ്രൂപ്പിന്റെ പഞ്ച നക്ഷത്ര ഹോട്ടലും സമരക്കാർ കത്തിച്ചു. മന്ത്രിമാർ രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങളിലേക്കുള്ള റോഡുകളിൽ സമരക്കാർ നിലയുറപ്പിച്ചിരിക്കുകയാണ്.