ലോകമുത്തശ്ശി വിട പറഞ്ഞു

ബീജിംഗ് : ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന റെക്കാഡിനുടമായ കെയ്ൻ തനക (119) അന്തരിച്ചു. തെക്കുപടിഞ്ഞാറൻ ജാപ്പനീസ് നഗരമായ ഫുകുവോക്കയിലെ നഴ്സിംഗ് ഹോമിൽ കഴിഞ്ഞിരുന്ന ഇവർ ഏപ്രിൽ 19 നാണ് മരണമടഞ്ഞതെന്ന് ജാപ്പനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

2019ലാണ് ഇവരെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആളായി ഗിന്നസ് ഗിന്നസ് അധികൃതർ പ്രഖ്യാപിച്ചത്.1903 ജനുവരിയിൽ ജനിച്ച തനകയെ 2019 മാർച്ചിൽ 116 ത്തെ വയസിലാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന ഗിന്നസ് റെക്കാഡ് തനക സ്വന്തമാക്കുന്നത്. തനകയുടെ മരണത്തോടെ ഇനി ഈ റെക്കാഡിനുടമ 118 വയസും 73 ദിവസവും പ്രായമുള്ള ഫ്രഞ്ചുകാരിയായ ലൂസൈൻ റാൻഡനാണ്.

രണ്ട് തവണ അർബുദത്തെ അതിജീവിച്ച തനക, രണ്ട് ലോകമഹായുദ്ധങ്ങൾ ഉൾപ്പെടെ നിരവധി ചരിത്ര സംഭവങ്ങൾക്കും സാക്ഷിയായി.ചെസിലും ഗണിതത്തിലും അതീവ താത്പര്യം പുലർത്തിയിരുന്ന തനക ചോക്ലേറ്റും സോഡയും ഏറെ ഇഷ്ടപ്പെട്ടിരുന്നു. തന്റെ ചെറുപ്പകാലത്ത് ന്യൂഡിൽസ് ഷോപ്പ്, റൈസ് കേക്ക് മിൽ തുടങ്ങിയ നിരവധി ബിസിനസുകൾ അവർ നോക്കി നടത്തിയിരുന്നു. 2021ലെ ടോക്കിയോ ഒളിമ്പിക്സിൽ ടോർച്ച്‌ റിലേയിൽ പങ്കെടുക്കാൻ തനകയെ തിരഞ്ഞെടുത്തിരുന്നു. ഇതിനുള്ള പരിശീലനം ആരംഭിച്ചെങ്കിലും കൊവിഡ് മഹാമാരി മൂലം പങ്കെടുക്കാനായില്ല. പ്രായമായവരെ ബഹുമാനിക്കുന്നതിനായി ജപ്പാനിൽ സെപ്റ്റംബറിൽ ഒരു ദിവസം ദേശീയ അവധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന വർഷം ഇത് തനകയ്ക്ക് വേണ്ടി മാറ്റിവയ്ക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

Advertisement