കടത്തിൽ മുങ്ങി അമേരിക്ക; ക്രെഡിറ്റ് റേറ്റിങ് വെട്ടിത്താഴ്ത്തി മൂഡീസ്, ട്രംപിന് കനത്ത അടി, വിശ്വാസ്യതയ്ക്കും കോട്ടം

197
Advertisement

വാഷിങ്ടൺ: ഇറക്കുമതിച്ചുങ്കം ആയുധമാക്കി ലോക രാജ്യങ്ങളെയാകെ വിരട്ടുന്നതിനിടെ യുഎസിന് സ്വന്തം രാജ്യത്തു നിന്നുതന്നെ കനത്ത അടി. ന്യൂയോർക്ക് ആസ്ഥാനമായ പ്രമുഖ രാജ്യാന്തര റേറ്റിങ് ഏജൻസിയായ മൂഡീസ് (Moody’s) യുഎസിന്റെ ക്രെഡിറ്റ് റേറ്റിങ് ‘എഎഎ’ (AAA) എന്നതിൽ നിന്ന് ഒരുപടി താഴ്ത്തി ‘എഎ1’ (Aa1) ആക്കി. 1917നുശേഷം ആദ്യമായാണ് മൂഡീസ് യുഎസിന്റെ ക്രെഡിറ്റ് റേറ്റിങ് താഴ്ത്തുന്നത്. യുഎസ് ഗവൺമെന്റിന്റെ സാമ്പത്തിക ഭദ്രതയ്ക്കു നൽകുന്ന റേറ്റിങ്ങാണ് കുറച്ചത്.

എഎഎ റേറ്റിങ് എന്നത് സർക്കാരിന്റെ സമ്പദ്സ്ഥിതി ശക്തമാണെന്ന് സൂചിപ്പിക്കുന്നതായിരുന്നു. ഇത്തരം ഉയർന്ന റേറ്റിങ് ഉള്ള രാജ്യങ്ങൾ നിക്ഷേപകർക്ക് ഏറ്റവും അനുയോജ്യവുമാണെന്നാണ് വിലയിരുത്തൽ. കടമെടുത്താൽ അത് കൃത്യമായി തിരിച്ചടയ്ക്കാനുള്ള ശേഷി ഗവൺമെന്റിനുണ്ടെന്നും ഈ റേറ്റിങ് വ്യക്തമാക്കുന്നു. ഇതിൽ നിന്നാണ് യുഎസിന്റെ റേറ്റിങ് മൂഡീസ് താഴ്ത്തിയതെന്നത് പ്രസിഡന്റ് ട്രംപിനും വൻ അടിയായിട്ടുണ്ട്.

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ യുഎസ് ഗവൺമെന്റിന്റെ കടം കുത്തനെ കൂടിയെന്നും കടത്തിന്മേലുള്ള പലിശഭാരം അസഹനീയമായി വർധിച്ചെന്നും മൂഡീസ് അഭിപ്രായപ്പെട്ടു. ഭാവിയിൽ കൂടുതൽ കടമെടുക്കാനാവാത്ത വിധം ഗവൺമെന്റിന്റെ സാമ്പത്തികസ്ഥിതി വഷളാവുകയാണെന്നും മൂഡീസ് പറയുന്നു. ഏകദേശം 36.2 ട്രില്യൻ (ലക്ഷം കോടി) ഡോളറിന്റെ കടത്തിലാണ് നിലവിൽ യുഎസ് ഗവൺമെന്റ്. സുമാർ 3,000 ലക്ഷം കോടി രൂപ.

ഒക്ടോബർ ഒന്നിന് ആരംഭിച്ച് സെപ്റ്റംബർ 30 വരെ നീളുന്നതാണ് യുഎസിന്റെ സാമ്പത്തികവർഷം. നടപ്പുവർഷം ഇതുവരെ മാത്രം യുഎസ് ഗവൺമെന്റിന്റെ ധനക്കമ്മി 1.05 ട്രില്യൻ ഡോളറാണ് (89 ലക്ഷം കോടി രൂപ). മുൻവർഷത്തെ സമാനകാലത്തേക്കാൾ 13% അധികം. ആഭ്യന്തര നികുതികളും സർക്കാർ ജോലികളും വെട്ടിക്കുറയ്ക്കാനുള്ള നീക്കം നാല് ലക്ഷം കോടി ഡോളറിന്റെ (340 ലക്ഷം കോടി രൂപ) അധിക ധനക്കമ്മിക്ക് ഇടയാക്കുമെന്ന മുന്നറിയിപ്പും മൂഡീസ് നൽകിയിട്ടുണ്ട്.

2024ലെ കണക്കുപ്രകാരം യുഎസിന്റെ ധനക്കമ്മി ജിഡിപിയുടെ 6.4 ശതമാനമാണ്. 2035ൽ ഇത് 9 ശതമാനത്തിലേക്ക് കുത്തനെ കൂടും. മൊത്തം കടം (total debt) 2024ലെ 98 ശതമാനത്തിൽ നിന്ന് 2035ൽ ജിഡിപിയുടെ 134 ശതമാനമായും കൂടും. ഗവൺമെന്റിന്റെ വരുമാനത്തിലെ ഇടിവ്, ഇതു കണക്കിലെടുക്കാതെയുള്ള അമിത ചെലവ്, പലിശ തിരിച്ചടവിലുണ്ടാകുന്ന വളർച്ച എന്നിവയാണ് തിരിച്ചടിയാകുകയെന്നും മൂഡീസ് പറഞ്ഞു. ഇക്കഴിഞ്ഞ ജനുവരി-മാർച്ച് പാദത്തിൽ യുഎസിന്റെ ജിഡിപി വളർച്ചനിരക്ക് (US GDP) നെഗറ്റീവ് 0.3 ശതമാനത്തിലേക്ക് വീണിരുന്നു. തൊട്ടുമുൻപാദത്തിലെ പോസിറ്റിവ് 2.4 ശതമാനത്തിൽ നിന്നായിരുന്നു വീഴ്ച.

നേരത്തെയും മുന്നറിയിപ്പ്

യുഎസിന്റെ ട്രിപ്പിൾ എ റേറ്റിങ് തുലാസിലാണെന്ന് 2023ൽ തന്നെ മൂഡീസ് മുന്നറിയിപ്പ് നൽകിയിരുന്നു. കടം പെരുകുന്നതും പലിശഭാരം കുമിയുന്നതും ചൂണ്ടിക്കാട്ടിയായിരുന്നു അത്. യുഎസ് ഗവൺമെന്റിന്റെ ക്രെഡിറ്റ് റേറ്റിങ് ഏറെ വൈകി വെട്ടിക്കുറച്ച ഏജൻസിയാണ് മൂഡീസ്. മറ്റ് പ്രമുഖ റേറ്റിങ് എജൻസികളായ എസ് ആൻഡ് പി (Standard&Poor’s) 2011ൽ തന്നെ എഎഎ എന്നതിൽ നിന്ന് എഎ+ ആയി കുറച്ചിരുന്നു. ഫിച്ച് റേറ്റിങ്സ് (Fitch Ratings) 2023ലും എഎഎ റേറ്റിങ് എഎ+ ആയി താഴ്ത്തി.

മാറിമാറിവന്ന ഗവൺമെന്റുകളും യുഎസ് കോൺഗ്രസും യുഎസിന്റെ കടബാധ്യതയും പലിശച്ചെലവും പെരുകുന്നത് തടയാൻ പരാജയപ്പെട്ടെന്ന് മൂഡീസിന്റെ റിപ്പോർ‌ട്ടിലുണ്ട്. യുഎസ് സമ്പദ്‍വ്യവസ്ഥയ്ക്കുള്ള ‘സുസ്ഥിരം’ (stable) എന്ന റേറ്റിങ് ‘നെഗറ്റീവ്’ (negative) ആയും മൂഡീസ് താഴ്ത്തിയിട്ടുണ്ടെന്നത് തിരിച്ചടിയാണ്. കടം കൂടുമെന്നത് പരിഗണിക്കാതെ വാരിക്കോരി ചെലവുകൾ നടത്താനും നികുതികൾ ഒഴിവാക്കാനും ശ്രമിക്കുന്ന ട്രംപ് ഭരണകൂടത്തിനുള്ള അപായസൂചനയാണ് മൂഡീസിന്റെ നടപടിയെന്ന് ഡെമോക്രാറ്റുകൾ വിമർശനം ഉന്നയിച്ചിട്ടുണ്ട്. 2017ലെ നികുതി ഇളവ് നിയമം വീണ്ടും കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ട്രംപ്. അതുലക്ഷ്യം കണ്ടാൽ‌ യുഎസിന്റെ കടം വീണ്ടും കുതിച്ചുകയറും.

ഓഹരി വിപണികളെ ബാധിക്കുമോ?

ട്രംപ് തുടക്കമിട്ട നിലവിലെ താരിഫ് പ്രശ്നങ്ങൾ തന്നെ യുഎസിന്റെയും മറ്റു രാജ്യങ്ങളുടെയും ഓഹരി വിപണികളെ കാര്യമായി തന്നെ ഉലച്ചിട്ടുണ്ട്. താരിഫിൽ ചൈനയും ഇന്ത്യയുമുൾപ്പെടെ നിരവധി രാജ്യങ്ങളുമായി ട്രംപ് സമവായത്തിന്റെ പാത സ്വീകരിച്ചിട്ടുണ്ടെങ്കിലും ആശങ്കകൾ വിട്ടൊഴിഞ്ഞിട്ടില്ല. ഉപഭോക്തൃവിപണിയിലെ തളർച്ച ഉൾപ്പെടെ യുഎസ് സമ്പദ്‍വ്യവസ്ഥ നിലവിൽ കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെയുമാണ് മിന്നൽ പ്രഹരമെന്നോണം മൂഡീസിന്റെ റേറ്റിങ് കുറയ്ക്കൽ നടപടി.

Advertisement