സ്ത്രീയുടെ ചെവിക്കുള്ളിൽ മൂളൽ; പരിശോധനയിൽ കണ്ടെത്തിയത് ചിലന്തിക്കൂട്

Advertisement

ചെവി നിർത്താതെ മൂളുന്നുവെന്നാണ് ചൈനയിലെ ഹ്യുഡോങ് കൗണ്ടി പീപ്പിൾസ് ഹോസ്പിറ്റലിൽ ചികിത്സക്കെത്തിയ സ്ത്രീ ഡോക്ടറോട് പറഞ്ഞത്. ഇതേ തുടർന്ന് ചെവിക്കുള്ളിൽ എൻഡോസ്കോപ്പി നടത്താൻ ഡോക്ടർ തീരുമാനിച്ചു. ആദ്യമൊന്നും പരിശോധനയിൽ ഒന്നും വ്യക്തമായില്ല. കുറച്ചുകഴിഞ്ഞപ്പോൾ ചെവിക്കുള്ളിൽ നിന്നും എൻഡോസ്‌കോപി ട്യൂബിനു നേരെ പാഞ്ഞടുക്കുന്ന ഒരു കുഞ്ഞൻ ചിലന്തിയെയാണ് ഡോക്ടർ കണ്ടത്. ആ സ്ത്രീയുടെ ചെവിക്കുള്ളിൽ ചിലന്തി കൂടുകൂട്ടിയിരുന്നു

രോഗിക്ക് കൂടുതൽ ബുദ്ധിമുട്ടില്ലാതെ സുരക്ഷിതമായി ചിലന്തിയെ ചെവിക്ക് പുറത്തേക്ക് എത്തിക്കുന്നതിൽ ഡോക്ടർ വിജയിച്ചു. വിഷമില്ലാത്ത ഇനം ചിലന്തിയായതിനാൽ കൂടുതൽ പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. എങ്കിലും സ്ത്രീയുടെ ചെവിക്കുള്ളിൽ ചെറിയ പരിക്കുകൾ സംഭവിച്ചിട്ടുണ്ട്. ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ ഏപ്രിൽ 20നാണ് ഈ വിചിത്ര സംഭവം നടന്നത്.

‘നമ്മുടെ ചെവിക്കല്ലിനോട് സാമ്യതയുള്ള കൂടാണ് ചിലന്തി ചെവിക്കുള്ളിൽ നിർമിച്ചത്. അതുകൊണ്ടുതന്നെ ആദ്യം പ്രത്യേകിച്ച് പ്രശ്‌നമുള്ളതായി അറിഞ്ഞില്ല. പിന്നീട് സൂഷ്മമായി പരിശോധിച്ചപ്പോഴാണ് ചെവിക്കുള്ളിൽ എന്തോ അനങ്ങുന്നതായി കണ്ടെത്തിയത്’ഹ്യുഡോങ് കൗണ്ടി പീപ്പിൾസ് ഹോസ്പിറ്റലിലെ ഹാൻ സിങ്‌ലോങ് പറയുന്നു.

ഇങ്ങനെ എന്തെങ്കിലും അസ്വാഭാവികത തോന്നിയാൽ ഒരിക്കലും സ്വയം ചികിത്സിക്കരുതെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കാരണം അങ്ങനെ ചെയ്താൽ കൂടുതൽ ഗുരുതരമായ പരിക്കിലും അപകടങ്ങളിലും കലാശിച്ചേക്കാമെന്നതാണ് മുന്നറിയിപ്പിന് പിന്നിൽ. ഇത്തരം സന്ദർഭങ്ങളിൽ ഡോക്ടർമാരെയും ആശുപത്രികളേയും സമീപിക്കുകയാണ് വേണ്ടത്.

നേരത്തെയും ഇതുപോലുള്ള വിചിത്രമായ സംഭവങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. വെളിച്ചം അടിച്ചു കൊടുക്കുമ്പോൾ ചെവിയിൽ നിന്നും ചിലന്തി പുറത്തേക്കു വരുന്ന ഒരു വീഡിയോ സോഷ്യൽമീഡിയയിൽ തരംഗമായിരുന്നു. 2012ൽ ചൈനയിൽ ലീ എന്നു പേരുള്ള ഒരു സ്ത്രീ ചെവിക്കുള്ളിൽ അസ്വസ്ഥതയുണ്ടെന്ന് പറഞ്ഞ് ആശുപത്രിയിലെത്തുകയും വിശദമായ പരിശോധനയിൽ ചെവിയിൽ എട്ടുകാലിയുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ചെവിക്കുള്ളിൽ ഉപ്പുരസമുള്ള വെള്ളം നിറച്ചാണ് അന്ന് ഡോക്ടർമാർ ലീയുടെ ചെവിയിലെ എട്ടുകാലിയെ പുറത്തെത്തിച്ചത്.

Advertisement