പാക്കിസ്ഥാനിൽ സാഹചര്യം വളരെ മോശം, സൈന്യം ഭരണം ഏറ്റെടുത്തേക്കും: മുന്നറിയിപ്പുമായി മുൻ പ്രധാനമന്ത്രി

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിൽ പട്ടാളഭരണം വരുന്നതിന് അനുകൂല സാഹചര്യമാണ് ഇപ്പോൾ രാജ്യത്തുള്ളതെന്ന മുന്നറിയിപ്പുമായി മുൻ പ്രധാനമന്ത്രി ഷാഹിദ് ഖഖാൻ അബ്ബാസി. പാക്കിസ്ഥാനിൽ നിലവിലുള്ള സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധി, സൈന്യം ഭരണം ഏറ്റെടുക്കുന്നതിനു പര്യാപ്തമാണ്. മുൻകാലങ്ങളിൽ സൈന്യം ഇടപെട്ടത് വളരെ കഠിനമായ സാഹചര്യങ്ങളിലാണെന്നും ചർച്ചയ്ക്ക് തുടക്കമിടാൻ നേതാക്കളോട് ആവശ്യപ്പെട്ടതായും ഭരണകക്ഷിയായ മുസ്‌ലിം ലീഗ്-നവാസ് (പിഎംഎൽ-എൻ) പാർട്ടിയുടെ മുതിർന്ന നേതാവായ ഷാഹിദ് ഖഖാൻ അബ്ബാസി പറഞ്ഞു.

‘‘ഇതിനു മുൻപ് പാക്കിസ്ഥാൻ ഇത്രയും കടുത്ത സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധിക്കു സാക്ഷ്യം വഹിച്ചിട്ടില്ല.ഇത്രയും പോലും പ്രതിസന്ധിയില്ലാത്ത ഘട്ടത്തിലാണ്‌ നേരത്തെ സൈന്യം ഇടപെട്ടിട്ടുള്ളത്. ഭരണകൂടം പരാജയപ്പെടുകയോ സ്ഥാപനങ്ങളും രാഷ്ട്രീയ നേതൃത്വവും തമ്മിൽ തർക്കം ഉണ്ടാകുകയോ ചെയ്താൽ പട്ടാളനിയമം എല്ലായ്പ്പോഴും ഒരു സാധ്യതയാണ്. സൈനിക നിയമം കൊണ്ടുവരുന്നത് അവർ ഇപ്പോൾ പരിഗണിക്കുന്നുണ്ടെന്ന് പറയാൻ കഴിയില്ല. എന്നാൽ, മറ്റൊരു വഴിയുമില്ലെങ്കിൽ സൈന്യം നിർബന്ധിതരായേക്കും.’’– ഷാഹിദ് അബ്ബാസി പറഞ്ഞു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വീർപ്പുമുട്ടുന്ന പാക്കിസ്ഥാൻ, ഉയർന്ന വിദേശ കടം, കുതിച്ചുയരുന്ന പണപ്പെരുപ്പം തുടങ്ങിയവയുമായി പൊരുതുകയാണ്. പാക്കിസ്ഥാന്റെ വിദേശനാണ്യ കരുതൽ ശേഖരം 4 ബില്യൻ ഡോളറായി കുറഞ്ഞുവെന്ന് രാജ്യത്തെ സെൻട്രൽ ബാങ്ക് കഴിഞ്ഞ ആഴ്ച അറിയിച്ചു. സഹായത്തിനായി രാജ്യാന്തര നാണ്യനിധിയുമായി (ഐഎംഎഫ്) ബന്ധപ്പെടുന്നുണ്ടെങ്കിലും ഇതുവരെ അനുകൂല തീരുമാനമുണ്ടായിട്ടില്ല. രാജ്യം പാപ്പരാകുന്നത് തടയാൻ 1.1 ബില്യൻ ഡോളർ സഹായമാണ് ഐഎംഎഫിൽനിന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. 2019ൽ ഐഎംഎഫ് അംഗീകരിച്ച 6.5 ബില്യൻ ഡോളർ പാക്കേജിന്റെ ഭാഗമാണ് ഇത്.

Advertisement