ആധുനിക ലോകവുമായി ഒരു തരത്തിലും ബന്ധപ്പെടാത്ത മനുഷ്യജീവി,കൊടുംവനത്തിലെ അപൂര്‍വമനുഷ്യന്‍ വിടവാങ്ങി

റിയോ:ആധുനിക ലോകവുമായി ഇതുവരെ ബന്ധപ്പെടാത്ത വനത്തിനുള്ളില്‍ മാത്രം ജീവിച്ച ഗോത്രസമൂഹത്തിലെ അവശേഷിച്ച വ്യക്തിയും വിടവാങ്ങി. ബ്രസീലിലെ കൊടുംവനത്തില്‍ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന അപൂര്‍വ്വ ഗോത്ര സമൂഹത്തിലെ അവസാന കണ്ണിയും മരണപ്പെട്ടെന്നാണ് നിഗമനം.

26 വര്‍ഷമായി കൊടുംവനത്തില്‍ നിന്നും പുറത്തേക്ക് വരാതിരുന്ന പുരുഷനാണ് മരണമടഞ്ഞത്. ഏകദേശം അറുപത് വയസ്സ് പ്രായമാണ് കണക്കാക്കുന്നത്. ഗുഹാ മനുഷ്യനെന്ന് മാത്രം വിളിച്ചിരുന്ന അദ്ദേഹത്തിനെ അവരുടെ സമൂഹത്തില്‍ എന്തെങ്കിലും പേരിട്ടുവിളിച്ചിരുന്നതായി വനംവകുപ്പുമായി ബന്ധപ്പെട്ടവര്‍ക്കോ ഗോത്ര നരവംശ വിദഗ്ധര്‍ക്കോ അറിയില്ല.

ഈ മാസം 23-ാം തിയതിയാണ് വനത്തില്‍ മൃതദേഹം കാണപ്പെട്ടത്. എന്തെങ്കിലും വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട യാതൊരു ലക്ഷണവും ലഭിച്ചിട്ടില്ലെന്നും വനവാസിയായ വ്യക്തി താമസിച്ചിരുന്നു എന്ന് കരുതുന്ന കുടില്പോലുള്ള സംവിധാനത്തിന് പുറത്താണ് മൃതദേഹം കണ്ടെത്തിയത്.

1970കളില്‍ വിവിധ ഗോത്രവര്‍ഗ്ഗക്കാര്‍ അവരുടെ സാമ്രാജ്യം വലുതാക്കാന്‍ നടത്തിയ പോരാട്ടത്തില്‍ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും കൊലനടത്തി ഇല്ലാതായെന്നാണ് രേഖകള്‍ പറയുന്നത്. ആ സമൂഹത്തില്‍ അവശേഷിച്ച വ്യക്തിയാണ് നിലവില്‍ മരണപ്പെട്ടത്. അപൂര്‍വ്വ ഗോത്രവര്‍ഗ്ഗത്തിലെ വ്യക്തിയുടെ സംരക്ഷണത്തിന് ബ്രസീല്‍ ഭരണകൂടം തദ്ദേശീയമായ ഒരു സംഘടനയെ ഗ്രാമീണരില്‍ നിന്ന് തയ്യാറാക്കിയിരുന്നു.

ഒറ്റയാനായ ഈ വ്യക്തിയെക്കുറിച്ച് ഒരു ഡോക്യുമെന്ററിയും മുമ്ബ് പുറത്തിറങ്ങിയിട്ടുണ്ട്. ആരുടേയും മുന്നില്‍ വരാത്ത ഗോത്രവര്‍ഗ്ഗക്കാരന്റെ അവ്യക്ത രൂപങ്ങളും സഞ്ചാര പഥങ്ങളുമാണ് ഇതുവരെ ചിത്രീകരിക്കാനായിട്ടുള്ളതെന്നും വനംവകുപ്പ് അറിയിച്ചു.

Advertisement