ഉഷ്ണതരംഗം; ചൈനയിൽ നദികൾ വറ്റി, വൈദ്യുതി – കുടിവെള്ള വിതരണം തടസപ്പെട്ടു

Advertisement

ബീജീം​ഗ്: ചൈനയിൽ കാലാവസ്ഥ പ്രവചനാതീതമായി പെരുമാറുകയാണ്. രാജ്യത്തിൻറെ ഒരു ഭാഗത്ത് ഉഷ്ണതരംഗവും വരൾച്ചയും ചൂടും നാൾക്കുനാൾ വർദ്ധിക്കുമ്പോൾ മറുഭാഗത്ത് അതിതീവ്രമഴയിൽ താഴ്ന്ന പ്രദേശങ്ങൾ മുങ്ങുകയാണ്.

യൂറോപ്പിലെ ഉഷ്ണതരംഗത്തെ പോലെ ചൈനയിലും അതിരൂക്ഷമായ വേനൽ കനക്കുന്നു. ഏതാണ്ട് 144 വർഷത്തിന് ശേഷം ആദ്യമായാണ് ചൈനീസ് കാലാവസ്ഥ ഇത്രയേറെ വരൾച്ചയെ നേരിടുന്നത്. ചൈനയുടെ ജീവരേഖയായി കണക്കാക്കപ്പെടുന്ന യാങ്‌സി ഉൾപ്പെടെ രാജ്യത്തെ 66 നദികൾ ഏതാണ്ട് വറ്റിവരണ്ടു. യാങ്‌സി നദിയുടെ മുകൾ ഭാഗത്തെ ജലനിരപ്പ് ഏറ്റവും താഴ്ന്ന നിലയിലെത്തിയതായി ചൈനയുടെ ജലവിഭവ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. രാജ്യത്തെ ജനസംഖ്യയുടെ പകുതിയിലധികം പേർക്കും കുടിവെള്ളം ലഭിക്കുന്ന നദിയാണാണ് യാങ്സി എന്നു കൂടി മനസിലാക്കുമ്പോഴാണ് ചൈന നേരിടുന്ന വളർച്ചയുടെ കാഠിന്യം വ്യക്തമാകൂ. അതോടൊപ്പം രാജ്യത്തെ നിരവധി ജലവൈദ്യുതി പദ്ധതികളും ചരക്ക് ഗതാഗതവും ഈ നദിയെ ആശ്രയിച്ചാണ്. അതോടൊപ്പം കൃഷിയും ജലസേചനത്തിനും യാങ്സി നദിയെ ആശ്രയിക്കുന്നു.

ചൈനയിൽ 40 ശതമാനം മഴ കുറവാണെന്ന് വാൾസ്ട്രീറ്റ് ജേണലിൻറെ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 1961 ന് ശേഷമുള്ള ഏറ്റവും താഴ്ന മഴയുടെ അളവാണിത്. മഴ കുറയുന്നതിനൊപ്പം ചൂട് കൂടുകയാണ്. ചൈനയിലെ പല നഗരങ്ങളിലും താപനില 49 ഡിഗ്രിവരെയെത്തിയെന്ന് കണക്കുകൾ പറയുന്നു.

ചൂട് കാരണം രാജ്യത്തെ വൈദ്യുതി ഉപഭോഗവും വർദ്ധിച്ചു. എന്നാൽ രാജ്യത്തെ 66 നദികൾ വറ്റിയതോടെ ജലവൈദ്യുതി ഉത്പാദനം ഏതാണ്ട് പൂർണ്ണമായും തടസപ്പെട്ടു. ഇതോടെ രാജ്യത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകാനുള്ള സാധ്യത ഏറി. നദികളും ജലാശയങ്ങളും വറ്റിയതോടെ പല പ്രദേശങ്ങളിലും കൃഷി ഉപേക്ഷിക്കപ്പെട്ടു.

ചില സ്ഥലങ്ങളിൽ അമിതമായ ചൂടും അതോടൊപ്പം ജലലഭ്യതയിലെ കുറവും കാരണം കാർഷിക വിളകളെല്ലാം കരിഞ്ഞു പോയി. നദികളിൽ അവശേഷിക്കുന്ന വെള്ളം ഉറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് ജനങ്ങൾ.

ചൈനയിലെ ജിയാങ്‌സി പ്രവിശ്യയിൽ ഈ വർഷം ഉണ്ടായ കടുത്ത വരൾച്ച പോയാങ് തടാകത്തിൻറെ വലിപ്പം നാലിലൊന്നായി ചുരുങ്ങി. അതേ സമയം ചോങ്കിംഗ് മേഖലയിൽ ഈ വർഷം 60 ശതമാനം മഴ കുറവാണ് ലഭിച്ചത്. ചോങ്കിംഗിൻറെ വടക്ക് ഭാഗത്തുള്ള ബൈബ് ജില്ലയിൽ താപനില 45 ഡിഗ്രി സെൽഷ്യസ് കടന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ചൈനയിലെ ഏറ്റവും ചൂടേറിയ സ്ഥലങ്ങളിൽ അര ഡസനോളം സ്ഥലങ്ങൾ ചോങ്കിംഗ് പ്രവിശ്യയിലാണ്. ഉഷ്ണതരംഗവും കടുത്ത ചൂടും പ്രദേശത്തെ കാലാവസ്ഥയെ അടിമുടി മാറ്റിമറിച്ചു. ശക്തമായ ഉഷ്ണതരംഗത്തിൽ കാടുകൾക്ക് തീപിടിക്കുകയാണ്. തെക്കുപടിഞ്ഞാറൻ ചൈനയിലെ 34 പ്രവിശ്യകളിലായി 66 നദികൾ കടുത്ത ചൂടിൽ വറ്റിവരണ്ടു. സിചുവാൻ, ഹുബെ പ്രവിശ്യകളിലും സമാനമായ സ്ഥിതിയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

വരൾച്ച മൂലമുണ്ടായ വൈദ്യുതി പ്രതിസന്ധി തെക്കുപടിഞ്ഞാറൻ ചൈനയായ സിചുവാൻ പ്രവിശ്യയിലെ 80 ദശലക്ഷം ആളുകളെ ദുരിതത്തിലാക്കി. സബ്‍വേകളെല്ലാം ഇരുട്ടിലായി. ഫാക്ടറികൾ അടച്ച് പൂട്ടി. വീടുകളും ഓഫീസുകളും ഇരുട്ടിലായി. പലയിടത്തും വൈദ്യുതിയില്ല.

വൈദ്യുതി മുടങ്ങിയതോടെ ഫാമുകളിൽ ലക്ഷക്കണക്കിന് കോഴികളും മത്സ്യങ്ങളും ചത്തു. യാങ്‌സി നദിക്കരയിലുള്ള കിഴക്കൻ പ്രവിശ്യകളിൽ നിന്ന് സാമ്പത്തിക കേന്ദ്രമായ ഷാങ്ഹായ് വരെയുള്ള പ്രദേശങ്ങൾ ഇരുട്ടിലായി. അടുത്തകാലത്തായി സാമ്പത്തികമായി ഉയർന്നുവന്ന ചൈനയിൽ കാലാവസ്ഥാ വ്യതിയാനം മൂലം വൈദ്യുതി നിലച്ചപ്പോൾ കോടിക്കണക്കിന് ജനങ്ങൾ ഒറ്റയടിക്ക് ഇരുട്ടിലായി.

ചൈനയിലെ പഴയ തലമുറയ്ക്ക് വൈദ്യുതി വിതരണ തടസം ഇന്നലെ വരെ ഒരു ഓർമ്മ മാത്രമായിരുന്നുവെങ്കിൽ, ഇന്ന് പുതിയ തലമുറയ്ക്ക് കൂടി അത് അനുഭവവേദ്യമായി. ജല ലഭ്യതയിലെ കുറവും വൈദ്യുതി വിതരണത്തിലെ തടസവും കാരണം ഹോട്ടലുകളിൽ മിക്കതും പൂട്ടിപ്പോയി.

അതിരൂക്ഷമായ കാലാവസ്ഥാ വ്യതിയാനം ചൈനയുടെ സുരക്ഷിതത്വത്തെയും സാമ്പത്തിക വളർച്ചയെയും ബാധിക്കുമെന്നുള്ള പഠനങ്ങളും ഉയർന്നുവന്നു. 60 വർഷങ്ങൾക്ക് മുമ്പ് റെക്കോർഡുകൾ ആരംഭിച്ചതിന് ശേഷം ചൈന കണ്ട ഏറ്റവും മോശമായ ഉഷ്ണതരംഗമാണിപ്പോൾ. അത് 70 ദിവസത്തിലധികം നീണ്ടുനിന്നു.

രാജ്യത്തിൻറെ ഏറ്റവും വലിയ ഭാഗങ്ങളിലൂടെ കടന്നുപോയ ഉഷ്ണതരംഗം ഏതാണ്ടെല്ലാ കാലാവസ്ഥാ സ്റ്റേഷനുകളിലും ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയാണ് കടന്ന് പോയത്. ജലദൗർലഭ്യതയും വൈദ്യുതി വിതരണത്തിലെ തടസും ചൈനയിൽ വലിയ പ്രതിസന്ധികളുയർത്തിയേക്കും.

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുള്ള വെല്ലുവിളികളെ നേരിടാൻ ചൈനയുടെ ഊർജ്ജ സംവിധാനം വേണ്ടത്ര ശക്തമല്ലെന്നതിൻറെ ഉദാഹരണമാണ് സിചുവാൻ വൈദ്യുതി പ്രതിസന്ധിയെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

ഇതോടെ ചൈന കൂടുതലായി കൽക്കരിയെ ആശ്രയിക്കാനുള്ള സാധ്യതയുണ്ടെന്നും അത് 2060-ഓടെ കാർബൺ ന്യൂട്രാലിറ്റി എന്ന് ചൈനയുടെ പദ്ധതിയെ അട്ടിമറിക്കുമെന്നും വിദഗ്ദർ പറയുന്നു.

Advertisement