കടുത്ത നടപടിയുമായി ഗൂഗിൾ, 2000 ആപ്പുകൾ ഇനി കാണില്ല

ന്യൂയോർക്ക്: പേഴ്സണൽ ലോൺ ആപ്പുകൾ പലർക്കും ഒരു ആശ്വാസമാണ് ഇന്ന്. എന്നാൽ ഇവയുടെ സുരക്ഷയെ പറ്റി നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. ഗൂഗിളും ആർ ബി ഐയും ഇക്കാര്യം ശ്രദ്ധിച്ചിട്ടുണ്ട്. നിലവിൽ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി പേഴ്സണൽ ലോൺ ആപ്പുകൾ ഗൂഗിൾ നീക്കം ചെയ്തത് അതുകൊണ്ടാണ്. ഇന്ത്യയിലെ പ്ലേ സ്റ്റോറിൽ നിന്ന് ഏകദേശം 2000 പേഴ്സണൽ ലോൺ ആപ്പുകളാണ് ഗൂഗിൾ കഴിഞ്ഞ ദിവസം നീക്കം ചെയ്തത്. പണമിടപാട് വിഭാഗത്തിലുള്ള മൊത്തം ആപ്പുകളുടെ പകുതിയിലധികമാണ് നീക്കം ചെയ്തിരിക്കുന്ന ആപ്പുകളെന്ന് ഗൂഗിൾ പറഞ്ഞു.

2022 ൻറെ തുടക്കം മുതൽ ഗൂഗിൾ ഇത്തരത്തിൽ ആപ്പുകൾ നീക്കം ചെയ്യുന്നുണ്ട്. പേഴ്സണൽ ലോൺ ആപ്പുകൾ വഴി കടം വാങ്ങുന്നവർ ഉപദ്രവിക്കൽ, ബ്ലാക്ക്‌മെയിലിങ്, കൊള്ളയടിക്കുന്ന തരത്തിലുള്ള പണമിടപാട് നടത്തൽ എന്നിവയ്ക്ക് ഇരയാകുന്നുണ്ട്. ഇതിൽ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കാനാണ് ഗൂഗിളിന്റെ നീക്കം. അനിയന്ത്രിതമായ വായ്പാ പ്രവർത്തനങ്ങൾ നിരോധിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ നിയമം കൊണ്ടുവന്നിട്ടുണ്ട്. നിയമം പ്രാബല്യത്തിൽ വന്ന ശേഷമാണ് ഇന്ത്യയിൽ ലോൺ നൽകുന്ന ആപ്പുകളെ നീരിക്ഷിച്ച് ഗൂഗിൾ നടപടി എടുക്കാൻ തുടങ്ങിയത്.

പ്രാദേശിക റിപ്പോർട്ടിന്റെയും ഉപയോക്താക്കളിൽ നിന്നുള്ള ഫീഡ്ബാക്കിന്റെയും അടിസ്ഥാനത്തിലാണ് പേഴ്സണൽ ലോൺ ആപ്പുകളുടെ കാര്യത്തിൽ ഗൂഗിൾ നടപടി സ്വീകരിച്ചത്. വൈകാതെ പേഴ്സണൽ ലോൺ ആപ്പുകളുമായി ബന്ധപ്പെട്ട ഗൂഗിൾ പ്ലേ നയങ്ങൾ അപ്‌ഡേറ്റ് ചെയ്യാനും സാധ്യതയുണ്ട്. ലോൺ തിരിച്ചടവിൻറെ പേരിൽ നിരവധി ഉപയോക്താക്കളാണ് ബ്ലാക്കമെയിലിങ് ഉൾപ്പെടെയുള്ള ഉപദ്രവങ്ങൾ നേരിടുന്നത്. അടുത്തിടെയാണ് അനധികൃത വായ്പാ ആപ്പുകൾ (BULA)നിരോധിക്കുന്നതിനായി ആർ ബി ഐ നിയമങ്ങൾ കൊണ്ടുവന്നത്. ഇതിനു പിന്നാലെ ഗൂഗിൾ അനിയന്ത്രിതമായ വായ്പാ ആപ്പുകളെ കണ്ടെത്തി നീക്കം ചെയ്തു തുടങ്ങി. നിലവിൽ സർക്കാരിന്റെ ലോൺ ആപ്പുകൾ ഇല്ലെന്നാണ് നിഗമനം. പ്ലേ സ്റ്റോറ്‍ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാത്ത ലോൺ ആപ്പുകൾ പോലും പുറത്ത് ഉപയോക്താക്കൾക്കുള്ള ഭീഷണിയായേക്കും. പ്ലേ സ്റ്റോറിൽ നല്ല ആപ്പുകളും ലഭ്യമാകും.

Advertisement