മക്ക ഇമാമിനെ 10 വർഷം തടവിന് ശിക്ഷിച്ച്‌ സൗദി കോടതി

Advertisement

റിയാദ്: മക്കയിലെ ഗ്രാൻഡ് മസ്ജിദിലെ പ്രമുഖ ഇമാമും മതപ്രഭാഷകനുമായ ഷെയ്ഖ് സാലിഹ് അൽ താലിബിനെ സൗദി അപ്പീൽ കോടതി പത്ത് വർഷത്തെ തടവിന് ശിക്ഷിച്ചതായി ഒരു മനുഷ്യാവകാശ സംഘടന അറിയിച്ചു.

ഷെയ്ഖ് അൽ താലിബിനെ കുറ്റവിമുക്തനാക്കിയ പ്രത്യേക ക്രിമിനൽ കോടതിയുടെ വിധി അപ്പീൽ കോടതി റദ്ദാക്കുകയായിരുന്നുവെന്ന് സംഘടന അറിയിച്ചു. മക്ക മസ്ജിദിലെ ഇമാമായിരിക്കെ 2018 ആഗസ്തിലാണ് 48കാരനായ അൽ താലിബിനെ അറസ്റ്റ് ചെയ്തത്. എന്നാൽ, അറസ്റ്റിനെക്കുറിച്ച്‌ ഔദ്യോഗിക വിശദീകരണം ലഭ്യമല്ല.

അതേസമയം, തിന്മയ്‌ക്കെതിരെ പരസ്യമായി സംസാരിക്കാനുള്ള ഇസ്‌ലാമിലെ കടമയെക്കുറിച്ച്‌ പ്രഭാഷണം നടത്തിയതിന് ശേഷമാണ് അൽ താലിബിനെ അറസ്റ്റ് ചെയ്തതെന്നാണ് ആ സമയത്ത്, സൗദിയിലെ മതപ്രഭാഷകരുടെയും മതപണ്ഡിതരുടെയും അറസ്റ്റ് നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്ന സോഷ്യൽ മീഡിയ അഡ്വക്കസി ഗ്രൂപ്പായ പ്രിസണേഴ്‌സ് ഓഫ് കോൺസൈൻസ് പറയുന്നത്.

2017 മുതൽ സൗദി അറേബ്യ ഡസൻ കണക്കിന് മതപണ്ഡിതരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അയൽരാജ്യമായ ഖത്തറിനെതിരേ സൗദി പ്രഖ്യാപിച്ച ഉപരോധത്തെ എതിർക്കുകയും ഗൾഫ് രാജ്യങ്ങൾക്കിടയിൽ അനുരഞ്ജനത്തിന് പരസ്യമായി ആഹ്വാനം ചെയ്യുകയും ചെയ്ത പല പണ്ഡിതൻമാരും ഇതിൽ ഉൾപ്പെടും.

Advertisement