നവജാത ശിശുക്കളെ വിഷം കുത്തിവച്ച്‌ കൊലപ്പെടുത്തുന്ന നഴ്‌സ് അറസ്റ്റിൽ

Advertisement

കൊർഡോബ: നവജാത ശിശുക്കളെ വിഷം കുത്തിവച്ച്‌ കൊലപ്പെടുത്തുന്ന നഴ്‌സ് പിടിയിൽ. അർജന്റീനയിലെ നോർത്ത് കൊർഡോബയിലാണ് സംഭവം.

ബ്രെൻഡ അഗ്യൂറോ എന്ന് പേരുള്ള 27 വയസുകാരിയായ നേഴ്‌സാണ് കൊലപാതകങ്ങൾ നടത്തിയത്. രണ്ട് നവജാത ശിശുക്കളെ വിഷം കുത്തിവച്ച്‌ കൊലപ്പെടുത്തിയ കേസിലാണ് ഇവർ അറസ്റ്റിലായത്.

ഏയ്ഞ്ചൽ ഓഫ് ഡെത്ത് കേസ് എന്ന പേരിലാണ് നേഴ്‌സിന്റെ കൊലപാതകങ്ങൾ കുപ്രസിദ്ധിയാർജിച്ചത്. തങ്ങൾ പരിചരിക്കേണ്ട രോഗികളെ തന്നെ കൊലപ്പെടുത്തുന്ന നേഴ്‌സുമാരെയാണ് ഏയ്ഞ്ചൽ ഓഫ് ഡെത്തെന്ന് വിശേഷിപ്പിക്കാറുള്ളത്.

കൊർഡോബയിലെ നിയോനേറ്റൽ മറ്റേണിറ്റി ആശുപത്രിയിൽ കുഞ്ഞുങ്ങൾ മരിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞുങ്ങളിൽ ആരോ വിഷം കുത്തിവച്ചതായി പൊലീസ് മനസിലാക്കിയത്.

കൊല്ലപ്പെട്ട രണ്ട് കുഞ്ഞുങ്ങൾക്ക് പുറമേ എട്ട് നവജാത ശിശുക്കളിൽക്കൂടി ഇവർ വിഷം കുത്തിവച്ചിരുന്നു. എന്നാൽ ഈ കുഞ്ഞുങ്ങൾക്ക് കൃത്യ സമയത്ത് മികച്ച ചികിത്സ ലഭ്യമായതിനാൽ ജീവൻ തിരിച്ചുകിട്ടി. കുഞ്ഞുങ്ങളുടെ ശരീരത്തിൽ അമിതമായി പൊട്ടാസ്യം കണ്ടെത്തിയിരുന്നു. ബ്രെൻഡ കുത്തിവച്ച വിഷത്തെക്കുറിച്ച്‌ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്തു.

മാർച്ചിനും ജൂണിനും ഇടയിലുള്ള കാലയളവിലാണ് ബ്രെൻഡ കൃത്യം നടത്തിയത്. ജൂൺ ആറിന് മരിച്ച കുഞ്ഞിന്റെ ബന്ധുക്കൾ ആശുപത്രിക്കെതിരെ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. കുഞ്ഞുങ്ങളെ കൊലപ്പെടുത്താൻ നഴ്‌സിനെ പ്രേരിപ്പിച്ചതെന്താണെന്ന് വ്യക്തമല്ല.

Advertisement