സ്ത്രീകളുടെ തുല്യ അവകാശങ്ങൾക്കായി പോരാടിയതിന്റെ ഓർമപ്പെടുത്തൽ; സ്ത്രീ സമത്വ ദിനം ഓഗസ്റ്റ് 26 ന്

തിരുവനന്തപുരം: സ്ത്രീകളുടെ തുല്യാവകാശവും നിയമപരിരക്ഷയും ലക്ഷ്യമിട്ട് സ്ത്രീ സമത്വ ദിനം ഓഗസ്റ്റ് 26 ന്.

1920 ൽ അമേരിക്കയിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ച ദിനമാണ് ലോകമെമ്പാടും സ്ത്രീസമത്വ ദിനമായി ആചരിച്ചു വരുന്നത്.

അമേരിക്കയിൽ വന്ന ഈ മാറ്റത്തിന്റെ ചുവട് പിടിച്ച്‌ ബ്രട്ടീഷ് പ്രവിശ്യകളിലും സ്ത്രീകൾക്ക് വോട്ടവകാശം നൽകപ്പെട്ടു. ഇന്ത്യയിൽ 1919 ൽ മദ്രാസിലും പിന്നെ 1920 ൽ തിരുവിതാംകൂറിലും സ്ത്രീകൾക്ക് വോട്ടവകാശം നിലവിൽ വന്നു.

സ്ത്രീകളുടെ തുല്യ അവകാശങ്ങൾക്കായി പോരാടിയതിന്റെ ഓർമപ്പെടുത്തലാണ് ഈ ദിനം. ചരിത്രപരമായി അമേരിക്കയിലെ സ്ത്രീകളെ രണ്ടാംകിട പൗരന്മാരായാണ് കണക്കാക്കപ്പെട്ടിരുന്നത്. പൊതു ഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലും നിയമപരമായി അല്ലെങ്കിൽ സ്ഥാപനപരമായി സ്ത്രീകൾക്ക് അവകാശങ്ങൾ നിഷേധിക്കപ്പെട്ടിരുന്നു. അവ പുരുഷന്മാരുടെ ആധിപത്യത്തിലായിരുന്നു.

അവകാശങ്ങളും അധികാരങ്ങളും എല്ലാവർക്കും തുല്യമാണെന്ന് ഉറപ്പു നൽകാൻ ഐക്യനാടിലെ സ്ത്രീകൾ ഒന്നിച്ചു. അമേരിക്കൻ ഭരണഘടനയുടെ പത്തൊമ്പതാം ഭേദഗതിയുടെ സർട്ടിഫിക്കേഷന്റെ വാർഷിക തീയതിയായ ഓഗസ്റ്റ് 26 ന് സ്ത്രീ സമത്വ ദിനമായി ആചരിക്കാൻ തീരുമാനിച്ചു.

ഇത് തുല്യ അവകാശത്തിനായുള്ള നിരന്തര പോരാട്ടത്തിന്റെ പ്രതീകമായി. 1920 ഓഗസ്റ്റിൽ സ്ത്രീകൾക്ക് വോട്ടവകാശം നൽകിക്കൊണ്ട് അമേരിക്കൻ ഭരണഘടനയിൽ 19ാം ഭേദഗതിയിലൂടെ മാറ്റം വരുത്തി.

Advertisement