സൗദിയിൽ ടൂറിസ്റ്റ് വിസയിലെത്തുന്നവർക്ക് ഉംറക്കും അനുമതി

Advertisement

ജിദ്ദ: സൗദി അറേബ്യയിലേക്ക് ടൂറിസ്റ്റ് വിസയിലെത്തുന്ന സന്ദർശകർക്ക് ഉംറ നിർവഹിക്കാൻ അനുമതി നൽകുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

സൗദി സന്ദർശിക്കുന്നതിനായി 49 രാജ്യങ്ങളിലെ പൗരന്മാർക്ക് ഓൺലൈനായോ വിമാനത്താവളങ്ങളിൽ എത്തിച്ചേരുന്ന സമയത്തോ വിസ അനുവദിക്കും. പരമാവധി ആളുകൾക്ക് ഉംറ ചെയ്യാൻ അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇന്ത്യക്കാർക്ക് നിലവിൽ ടൂറിസ്റ്റ് വിസ അനുവദിക്കുന്നില്ല. എന്നാൽ യു.എസ്, ബ്രിട്ടൻ, ഷെങ്കൻ എന്നീ രാജ്യങ്ങളിലെ വിസയുള്ള ഇന്ത്യക്കാർക്കും ടൂറിസ്റ്റ് വിസ ലഭിക്കുന്നതാണ്.

12 മാസത്തെ കാലാവധിയുള്ള ടൂറിസ്റ്റ് വിസകളിലെത്തുന്നവർക്ക് രാജ്യത്തെല്ലായിടത്തും സഞ്ചരിക്കാം. ഫാമിലി വിസിറ്റ് വിസയുള്ളവർക്ക് ഉംറ നിർവഹിക്കാൻ ഇഅ്തമർനാ ആപ് വഴി ബുക്ക് ചെയ്യാം. ഉംറ നിർവഹിക്കാനെത്തുന്ന സന്ദർശകർ കോവിഡ് ചികിത്സാ കവറേജുള്ള ആരോഗ്യ ഇൻഷുറൻസ് പോളിസി എടുത്തിരിക്കണം.

കൂടാതെ മരണമോ വൈകല്യമോ ഉണ്ടാക്കുന്ന അപകടങ്ങൾ, വിമാന കാലതാമസമോ റദ്ദാക്കൽമൂലമോ ഉണ്ടാകുന്ന ചെലവുകൾ എന്നിവക്കുള്ള പരിരക്ഷയും ഇൻഷുറൻസിൽ ഉൾപ്പെടുത്തിയിരിക്കണം. മറ്റു രാജ്യങ്ങളിൽ നിന്ന് ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉംറ ഗ്രൂപ്പുകൾ വഴിയോ നേരിട്ട് ഓൺലൈൻ വഴിയെടുത്തോ വരാം.

Advertisement