കറുത്ത വംശജനെ കൊലപ്പെടുത്തിയ കേസിൽ അച്ഛനും മകനുമുൾപ്പെടെ മൂന്നുപേർക്ക് ജീവപര്യന്തം

ജോർജിയ: കറുത്തവർഗക്കാരൻ 25 വയസുള്ള അഹമ്മദ് ആർബറി വെടിയേറ്റ് കൊല്ലപ്പെട്ട കേസിൽ വെളുത്ത വർഗക്കാരനായ അച്ഛനെയും മകനെയും അയൽവാസിയെയും ജീവപര്യന്തം ശിക്ഷിച്ചു ഫെഡറൽ കോടതി ഉത്തരവിട്ടു.ജോർജിയ സംസ്ഥാനത്ത് ഗ്ലെൻ കൗണ്ടിയിലെ ബ്രൺസ് വിക്കിൽ 2020 ഫെബ്രുവരി 23 നായിരുന്നു സംഭവം.

ആർബറിയുടെ കൊലപാതകം വംശീയ ആക്രമണമാണെന്നാണ് ഫെഡറൽ കോടതി കണ്ടെത്തിയത്.

പ്രതികളുടെ പണി നടന്നുകൊണ്ടിരുന്ന വീടിനുസമീപം ചുറ്റിക്കറങ്ങി കൊണ്ടിരുന്ന യുവാവ് മോഷ്ടാവ് എന്ന് കരുതിയാണ് നിറയൊഴിച്ചതെന്ന് പ്രതികൾ കോടതിയിൽ വാദിച്ചു. ആർബറി നിരായുധനായിരുന്നുവെന്നും ആക്രമണത്തെ ചെറുക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

ആർബറിയെ പ്രതികൾ വാഹനത്തിൽ പിന്തുടർന്ന് വഴി ബ്ലോക്ക് ചെയ്തപ്പോൾ അവരിൽ നിന്നും ഓടി രക്ഷപ്പെടാൻ യുവാവ് ശ്രമിച്ചു. പക്ഷെ വാഹനത്തിൽ നിന്നും ഇറങ്ങിയ മകൻ ട്രാവിഡ് മെക്ക് മൈക്കിൾ ആർബറിക്കുനേരെ നിറയൊഴിക്കുകയായിരുന്നു. ഇതേ വാഹനത്തിൽ പിതാവ് ഗ്രിഗറി മെക്ക് മൈക്കിളും ഉണ്ടായിരുന്നു. മറ്റൊരു വാഹനത്തിൽ അയൽവാസി സംഭവം വീഡിയോ റെക്കോർഡ് ചെയ്യുകയും വീഡിയോ പിന്നീട് വൈറലാവുകയും ചെയ്തിരുന്നു.

ഗ്ലെൻ കൗണ്ടി പോലീസ് ഈ സംഭവത്തിൽ രണ്ടുമാസത്തിലധികം നടപടികൾ ഒന്നും സ്വീകരിച്ചില്ല. പിന്നീട് പ്രതിഷേധം ശക്തിപ്പെട്ടതോടെ ജോർജിയ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അച്ഛനെയും മകനെയും മെയ് മാസം അറസ്റ്റ് ചെയ്യുകയായിരുന്നു.ഈ കേസിൽ കൗണ്ടി സുപ്പീരിയർ കോടതി മൂന്നുപേർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. പിന്നീട് വംശീയ ആക്രമണമാണെന്ന് കണ്ടെത്തിയാണ് ഫെഡറൽ കോടതിയും ശിക്ഷ വിധിച്ചത്.

Advertisement