‘എന്റെ ഉൾവസ്ത്രം കാണണമെന്ന് അയാൾ ആവശ്യപ്പെട്ടു’, വെളിപ്പെടുത്തലുമായി താരം

ബോളിവുഡ് സംവിധായകനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി പ്രശസ്തതാരം പ്രിയങ്ക ചോപ്ര. തന്റെ ഉൾവസ്ത്രം കാണമെന്ന് ആവശ്യപ്പെട്ടെന്ന് താരം പറഞ്ഞു.

ഷൂട്ടിങ്ങിനിടെ തന്റെ വസ്ത്രത്തെ കുറിച്ചായിരുന്നു സംവിധായകന്റെ അഭിപ്രായ പ്രകടനം. ‘മനുഷ്യത്വരഹിതമായ നിമിഷം’ എന്നാണ് ഈ അനുഭവത്തെ പ്രിയങ്ക വിശേഷിപ്പിച്ചത്. ഈ കാരണത്താൽ തന്നെ സിനിമ ഉപേക്ഷിച്ചതായും താരം വ്യക്തമാക്കി.

ഒരു രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു പ്രിയങ്കയുടെ വെളിപ്പെടുത്തൽ. പ്രിയങ്കയുടെ വാക്കുകൾ ഇങ്ങനെ: ‘2002ലോ 2003ലോ ആയിരുന്നു സംഭവം. എന്റെ വസ്ത്രം അൽപം മാറിക്കിടക്കുന്ന രീതിയിൽ വേണം ചിത്രീകരിക്കാനെന്ന് അയാൾ പറഞ്ഞു. ഷൂട്ട് ചെയ്യുന്നതിനിെട അയാൾ പറഞ്ഞു. ഇങ്ങനെയല്ല. അവളുടെ ഉൾവസ്ത്രം എനിക്കു കാണണം. അല്ലെങ്കിൽ മറ്റുള്ളവർ ഈ സിനിമ കാണാൻ വരുമോ? എന്നോട് നേരിട്ടല്ല അയാൾ പറ‍ഞ്ഞത്. അടുത്ത് നിൽക്കുന്ന സ്റ്റൈലിസ്റ്റിനോടായിരുന്നു അയാൾ ഇത് ആവശ്യപ്പെട്ടത്. ആ നിമിഷം മനുഷ്യത്വരഹിതമായി എനിക്കു തോന്നി. ഞാൻ ഒന്നും അല്ലെന്ന് തോന്നി. ഞാൻ ഉപയോഗിക്കപ്പെടുകയാണെന്നും എന്റെ കഴിവ് അല്ല ഇവർക്ക് ആവശ്യമെന്നും എനിക്കു മനസ്സിലായി.’

രണ്ടു ദിവസം ആ സിനിമയിൽ ജോലിചെയ്ത ശേഷം പിൻവാങ്ങി എന്നും താരം വ്യക്തമാക്കി. പിതാവ് അശോക് ചോപ്ര ഈ വിഷയത്തിൽ തനിക്ക് പൂർണ പിന്തുണ നൽകി എന്നും പ്രിയങ്ക പറഞ്ഞു. ‘അഡ്വാൻസായി വാങ്ങിയ തുക തിരികെ നൽകാമെന്ന് അച്ഛൻ പറഞ്ഞു. അതെനിക്ക് വലിയ ആശ്വാസമായിരുന്നു. പിന്നീട് ഒരിക്കലും ആ സംവിധായകന്റെ മുഖത്തു നോക്കാൻ പോലും എനിക്ക് ഇഷ്ടമായിരുന്നില്ല.’– പ്രിയങ്ക പറഞ്ഞു.

Advertisement