മുറിയുടെ വാതിൽ തുറന്നിട്ടു; സംവിധായകനിൽ നിന്ന് ബുദ്ധിപൂർവം രക്ഷപ്പെട്ടതിനെ കുറിച്ച് വിദ്യാ ബാലൻ

Advertisement

ശക്തമായ കഥാപാത്രങ്ങളിലൂടെ ബോളിവുഡിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് വിദ്യാ ബാലൻ. സ്ത്രീപക്ഷ ചിത്രങ്ങളുമായിട്ടാണ് അധികവും എത്താറുളളത്. ഇപ്പോഴിതാ സിനിമയിൽ നിന്ന് നേരിടേണ്ട വന്ന ദുരനുഭവം പങ്കുവെക്കുകയാണ് നടി. ഹ്യൂമൻസ് ഓഫ് ബോംബൈക്ക് നൽകിയ അഭിമുഖത്തിലാണ് സംവിധായകനിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തിയത്. കാസ്റ്റിങ് കൗച്ച് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മറുപടി.

‘ഭാഗ്യവശാൽ കാസ്റ്റിങ് കൗച്ച് അനുഭവങ്ങൾ ഇതുവരെയുണ്ടായിട്ടില്ല. എന്നാൽ, ഭയപ്പെടുന്ന നിരവധി കഥകൾ കേട്ടിട്ടുണ്ട്. ഇതായിരുന്നു എന്റെ മാതാപിതാക്കളുടെ ഏറ്റവും വലിയ പേടി -വിദ്യാ ബാലൻ പറഞ്ഞു.

എന്നാൽ, ഒരു സംവിധായകനിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ചെന്നൈയിൽ വെച്ചായിരുന്നു. ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടി എത്തിയതായിരുന്നു. അവിടെവെച്ച് സംവിധായകനെ കണ്ടു. അയാളുടെ പുതിയ ചിത്രത്തിൽ അഭിനയിക്കാമെന്ന് ഞാൻ ഏറ്റിരുന്നു. ഞങ്ങളൊരു കോഫി ഷോപ്പിൽ വെച്ചാണ് കണ്ടത്. എന്നാൽ, അയാൾ റൂമിൽ പോയി സംസാരിക്കാമെന്ന് പറഞ്ഞു.

എനിക്ക് കാര്യം മനസിലായി. മുറിയിൽ ഞാൻ ഒറ്റക്കായിരുന്നു. ഈ സന്ദർഭം ഞാൻ ബുദ്ധിപൂർവം നേരിട്ടു. റൂമിലെത്തിയ ഉടനെ വാതിൽ തുറന്നിട്ടു. അതോടെ പുറത്ത് പോകുന്നതാണ് നല്ലതെന്ന് അയാൾക്ക് മനസിലായി. പിന്നീട് ആ സിനിമയിൽ നിന്ന് തന്നെ ഒഴിവാക്കി’ – വിദ്യാ ബാലൻ വ്യക്തമാക്കി.

Advertisement